കണ്ണൂർ
കണ്ണൂർ പെരിയ കൊലപാതകത്തെ ഹീനമായ രാഷ്‌ട്രീയ വേട്ടയ്‌ക്ക് ആയുധമാക്കുന്നവർ പെരിങ്ങരയിലെ അരുംകൊലയെ വ്യക്തിവൈരാഗ്യമെന്ന് വിശേഷിപ്പിച്ച് സിപിഐ എമ്മിനെ വേട്ടയാടുന്നു. പെരിങ്ങരയിൽ ഒന്നാം പ്രതിയുടെ അമ്മയുടെ ജോലി നഷ്ടപ്പെടുത്താൻ നീക്കം നടത്തിയതിലുള്ള വൈരാഗ്യം എന്ന വിചിത്ര കഥമെനയുന്നവർ പെരിയയിലെ കാരണം വ്യക്തിവൈരാഗ്യമായിരുന്നുവെന്ന യാഥാർഥ്യത്തെ തമസ്‌കരിക്കുന്നു.
പെരിയ കേസിൽ പ്രതികളിലൊരാളെ കൊലപാതകത്തിന് ആഴ്‌ചകൾക്ക് മുമ്പ് കൊല്ലപ്പെട്ടവരുടെ നേതൃത്വത്തിൽ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ഇയാൾ ആഴ്‌ചകളോളം ചികിത്സയിലായിരുന്നു. ഈ പ്രതിയും കൊല്ലപ്പെട്ടവരും തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനുകാരണമെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായതാണ്. തുടർന്ന് കേസ് അന്വേഷിച്ച സിബിഐക്കും ഇതിൽകൂടുതലൊന്നും കണ്ടെത്താനായില്ല.
കൊല്ലപ്പെട്ടവരിൽ ഒരാളും പ്രദേശവാസിയായ ഒരാളുടെ മകനും തമ്മിലുണ്ടായിരുന്ന പ്രശ്‌നം പിന്നീട് രാഷ്‌ട്രീയ കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് വ്യാഴാഴ്‌ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
വ്യക്തിപരമെന്ന് കെപിസിസി പ്രസിഡന്റിന്റെ തന്നെ സാക്ഷ്യപ്പെടുത്തലാണിത്. ചില മാധ്യമങ്ങളുടെ ഒത്താശയോടെ കോൺഗ്രസും ബിജെപിയും തുടർച്ചയായി കഥകൾ മെനഞ്ഞതിന്റെ തുടർച്ചയായാണ് സിബിഐ അന്വേഷണമുണ്ടായത്.സിബിഐ ആകട്ടെ രാഷ്‌ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയമാണെന്ന് വരുത്താനായി ഒരു സംഘം മെനഞ്ഞെടുത്ത കഥ കുറ്റപത്രത്തിൽ എഴുതിപ്പിടിപ്പിച്ചു. ഏതാനും നിരപരാധികളെ പ്രതികളാക്കി അറസ്‌റ്റ് ചെയ്‌തതൊഴിച്ചാൽ കേസിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനപ്പുറം ഒരിഞ്ചുപോലും സിബിഐക്ക് മുന്നോട്ട് പോകാനായില്ല.
ഇതിന്റെ പേരിൽ വീണ്ടും സിപിഐ എമ്മിനെ വേട്ടയാടുമ്പോഴാണ് പെരിങ്ങരയിൽ സിപിഐ എം ലോക്കൽ സെക്രട്ടറിയെ ബിജെപി–-ആർഎസ്‌എസ് ക്രിമിനൽ സംഘം വെട്ടിക്കൊന്നത്. ഈ ദാരുണ സംഭവം രാഷ്‌ട്രീയ കൊലപാതകമാണെന്നത് മറച്ചുവയ്‌ക്കാനാണ് മാധ്യമങ്ങളുടെ നുണപ്രചാരണം. സിപിഐ എം അക്രമത്തിനിരയാകുമ്പോൾ ഒരു നിലപാടും മറിച്ചാകുമ്പോൾ മറ്റൊന്നുമെന്ന മാധ്യമങ്ങളുടെ ഇരട്ടനീതിയുടെ നേർസാക്ഷ്യമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..