മറയൂർ> മറയൂരിയിൽനിന്ന് ചന്ദനം വെട്ടിയെടുത്ത് ചെറുകഷ്‌ണങ്ങളാക്കി കടത്താൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. കൊണ്ടോട്ടി മൂച്ചിക്കൽ പീരിച്ചേരി മുഹമ്മദ് സ്വാലിഹ്(22), ഈരാറ്റുപേട്ട നടയ്ക്കൽ പടിപ്പുരക്കൽ മൻസൂർ(41), പൂക്കോട്ടൂർ മൂച്ചിക്കൽ ഇല്ലിക്കറ ഇർഷാദ്(28) എന്നിവരയാണ് മറയൂരിലെ വനപാലകസംഘം അറസ്റ്റുചെയ്‌തത്.
ശനി രാത്രി മറയൂർ പെട്രോൾ പമ്പിന് സമീപത്തുനിന്നാണ് കർണാടക രജിസ്ട്രേഷൻ മാരുതി സ്വിഫ്‌റ്റ് കാറിലെത്തിയ മുഹമ്മദ് സ്വാലിഹിനെയും ഇർഷാദിനെയും പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്‌തപ്പോഴാണ് മൂന്നാമതൊരാൾ കൂടിയുണ്ടെന്ന് മനസ്സിലാക്കിയത്. ഇയാൾ താമസിക്കുന്ന മുറിയിലെത്തിയപ്പോഴാണ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ ചന്ദനം കണ്ടെത്തിയത്.
മൂന്നുദിവസം മുമ്പാണ് മൂന്നംഗസംഘം മറയൂരിലെത്തിയത്. മറയൂർ ടൗണിനടത്തുള്ള സ്വകാര്യ ലോഡ്‍ജിൽ ഒരുദിവസം താമസിച്ച ശേഷം കരിമ്പിൻതോട്ടത്തിന് സമീപമുള്ള ലോഡ്‍ജിലേക്ക് മാറി. മറയൂർ സ്വദേശിയിൽനിന്നാണ് ഇവർ ചന്ദനം വാങ്ങിയത്. 25 കിലോയോളം ചന്ദനം മോശമാണെന്നും തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് തർക്കവുമായി. പെട്രോൾ പമ്പിനടത്തുവച്ച് തുകെ തിരികെ നൽകാമെന്ന് അറിയിച്ചു. തുടർന്ന് തിരികെ കൊടുക്കാനുള്ള ചന്ദനം മുറിയിൽ സൂക്ഷിച്ചശേഷം കടത്തികൊണ്ട് പോകാനുള്ള ചന്ദനവുമായി എത്തിയപ്പോഴാണ് വനപാലകർ പിടികൂടിയത്. ചന്ദനം നൽകിയ വ്യക്തിയെക്കുറിച്ച് വനപാലകർക്ക് സൂചന ലഭിച്ചിട്ടുണ്ട്.
അന്വേഷണം ആരംഭിച്ചു. മറയൂർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി ആർ ശ്രീകുമാർ, എസ്എഫ്ഒ ഹാരിസൺ ശശി, രാമകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിജു അഗസ്റ്റിൻ, അഖിൽ, രാമകൃഷ്ണൻ, സിജുലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..