19 April Friday

ഫുട്‌ബോൾ ലഹരിയും താരാരാധനയും മതവിരുദ്ധമെന്ന് സമസ്‌ത

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

കോഴിക്കോട്‌> ഫുട്‌ബോൾ മദ്യത്തിനും മയക്കുമരുന്നിനും സമാനമായ ലഹരിയാണെന്നും താരാരാധന മതത്തിന്‌ നിരക്കാത്തതെന്നും സമസ്‌ത.  കളിയെ സ്പോർട്സ് മാൻ സ്പിരിറ്റിനപ്പുറം  വ്യക്തിയോട്ടുള്ള  ആരാധനയും  രാഷ്ട്രത്തോടുള്ള  ദേശീയ പ്രതിബദ്ധതയും ആവരുതെന്നും സമസ്‌ത സംസ്ഥാന കമ്മറ്റി ഖത്തീബുമാർക്കായി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ജം ഇയത്തൂൽ ഖുത്തുബ സ്റ്റേറ്റ് സെക്രട്ടറി നാസർ ഫെെസി കൂടത്തായി ആണ് സന്ദേശം നൽകിയത്. ഇന്ന് ജുമ പ്രഭാഷണത്തിൽ ഇക്കാര്യം വിശ്വാസികളെ ബോധവത്കരിക്കും.

ഇന്ത്യയിലെ ആദ്യത്തെ അധിനിവേശ ശക്തിയും  ക്രൂരന്മാരുമായ പോർച്ചുഗലിന്റെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടേയും പതാകയേന്തുന്നതും ശരിയല്ലെന്നുമാണ്‌ സർക്കുലറിൽ പറയുന്നത്‌.  ഫുട്‌ബോർ  താൽപര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും  ഫാൻസുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല. കട്ടൗട്ടുകൾ  പോലുള്ള  ആരാധനരീതികൾ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ.  വ്യക്തി ആരാധന ശിർക്കിന് പോലും കാരണമാകും.

വിനോദങ്ങൾ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നതായും ഖുർ ആനിൽ  പറയുന്നു.  ചില കളികളും കളിക്കാരും നമ്മിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണം.

മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി; നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളർത്തുന്നുണ്ടെങ്കിൽ അതെല്ലാം നിഷിദ്ധങ്ങളാണ്‌.  ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയിൽ രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങൾക്ക് ഭംഗം വരാത്ത വിധമായിരിക്കണം കളി കാണേണ്ടത്. ഫുട്‌ബോൾ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top