19 April Friday

എസ്‌ഡിപിഐ പ്രവർത്തകന്റെ കൊലപാതകം; ആർഎസ്‌എസ്‌ ഉന്നതതല ഗൂഢാലോചനയും അന്വേഷിക്കുന്നു

സ്വന്തം ലേഖകൻUpdated: Wednesday Sep 16, 2020

തലശേരി > കണ്ണവത്തെ സയ്യിദ്‌ സലാഹുദ്ദീൻ വധത്തിലെ ആർഎസ്‌എസ്സിന്റെ ഉന്നതതല ഗൂഢാലോചനയും പൊലീസ്‌ അന്വേഷിക്കുന്നു. മുഴുവൻ പ്രതികളെയും തിരിച്ചറിയുകയും ഗൂഢാലോചന സംബന്ധിച്ച്‌ വിലപ്പെട്ട വിവരങ്ങൾ പൊലീസിന്‌ ലഭിക്കുകയും ചെയ്‌തു. ആർഎസ്‌എസ്‌ ജില്ലാ നേതൃത്വം ഒരുക്കിയ ഒളിത്താവളത്തിലാണിപ്പോൾ പ്രതികൾ.

ആർഎസ്‌എസ്, ബിജെപി ജില്ലാ നേതൃത്വത്തിലെ പ്രമുഖരുടെ അറിവോടെയാണ്‌ കൊലപാതകം. പ്രദേശത്തെ സ്വയംസേവകരെ‌ കൊലക്കത്തിയുമായി അയച്ചത്‌ ഉന്നതരാണ്‌. സഹോദരിമാരുടെ മുന്നിലിട്ട്‌ യുവാവിന്റെ തലപിളർന്ന്‌ കൊല്ലുന്നതിലും കൃത്യമായ ആസൂത്രണമുണ്ടായി.

മാഹി പള്ളൂരിലെ സിപിഐ എം നേതാവ്‌ കണ്ണിപ്പൊയിൽ ബാബു വധക്കേസിലെ പ്രധാനികളായ രണ്ടു പേർ കൊലപാതകത്തിന്‌ ഏതാനും ദിവസം മുമ്പ്‌ ഇപ്പോൾ‌ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത കാറിൽ ചെണ്ടയാട്‌, പാത്തിപ്പാലം വഴി കടന്നുപോകുന്നത്‌ കണ്ടവരുണ്ട്‌. ഇക്കാര്യവും പൊലീസ്‌ പരിശോധിക്കുന്നു. ഇതേ വാഹനത്തിൽ പാനൂർ, തലശേരി, കൂത്തുപറമ്പ്‌ കാര്യാലയങ്ങളിൽ എത്തിയതും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു.

തൊക്കിലങ്ങാടി കാര്യാലയത്തിലെ ബൈഠക്കിലാണ്‌ കൊലപാതകത്തിന്റെ ആദ്യ ആസൂത്രണം. പാറ ശശി, വത്സൻ തില്ലങ്കേരി, ഒ രാഗേഷ്‌ ആലച്ചേരി, ആറളം സജീവൻ എന്നിവരടക്കം യോഗത്തിൽ പങ്കെടുത്ത വിവരവും പുറത്തുവന്നു‌. ഒ രാഗേഷിന്റെ ഡ്രൈവറായിരുന്ന അമൽരാജാണ്‌ കൊലപാതകത്തിലെ പ്രധാന കണ്ണി. അക്രമികൾക്ക്‌‌ യാത്രചെയ്യാൻ കാർ വാടകയ്‌ക്കെടുത്ത അമൽരാജ്‌ ഒളിവിലാണ്‌. പ്രദേശത്തെ ആർഎസ്‌എസ്സുകാർ സംഭവത്തിന്‌ മുമ്പ്‌‌ മാറി നിന്നതും ഗൂഢാലോചന വെളിപ്പെടുത്തുന്നതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top