പാലക്കാട് > ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പുതുനഗരം ഡിവിഷൻ പ്രസിഡന്റും ആലത്തൂർ ജിഎംഎൽപി സ്‌കൂളിലെ അധ്യാപകനുമായിരുന്ന ആലത്തൂർ പള്ളിപ്പറമ്പ് ദാറുസലാം വീട്ടിൽ ബാവയെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വ്യഴാഴ്‌ച ഇയാളെ പിടികൂടിയത്. ഒളിവിൽപോയ ബാവയെ കഴിഞ്ഞമാസം പൊതുവിദ്യാഭ്യാസ വകുപ്പ് സർവീസിൽനിന്ന് പുറത്താക്കിയിരുന്നു. കേസിൽ 20 പ്രതികളാണുള്ളത്. 12 പ്രതികളെ പിടികൂടി. എട്ട് പ്രതികൾ ഒളിവിലാണ്.
നവംമ്പർ 15നാണ് പാലക്കാട് മെഡിക്കൽ കോളേജിനുസമീപം ഭാര്യയുമൊത്ത് ബൈക്കിൽ സഞ്ചരിച്ച സഞ്‌ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നവംബർ 22നുതന്നെ പ്രതികളിൽ ചിലരെ പിടികൂടി. കൂടുതൽ പ്രതികൾക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ ടീമാണ് കേസ് അന്വേഷിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..