തിരുവനന്തപുരം> പെരിങ്ങരയില്‍ സിപിഐ എം യുവനേതാവായ സന്ദീപിന്റെ അരുംകൊല ആര്‍എസ് എസ്- ബിജെപി സംഘം ആസൂത്രിതമായി നടത്തിയതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിനാല്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കൊലയാളി സംഘത്തെ ജനത്തിനിടയില്‍ നിന്നും ഒറ്റപ്പെടുത്തണം. ഇവരെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ജനം രംഗത്തിറങ്ങണം
സിപിഐ എം പ്രവർത്തകരെ കൊലചെയ്യുന്നത് ആര്‍എസ്എസ് തുടരുകയാണ്. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാര്‍ട്ടിയുടെ 20 പ്രവര്‍ത്തകർ കൊലചെയ്യപ്പെട്ടു. ഇതില്‍ 15 പേരെ കൊന്നതും ബിജെപി- ആര്‍എസ്എസ് സംഘമാണ്. ഇതിനകം കേരളത്തില്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായത് 215 സിപിഐ എമ്മുകാരാണ്. രാഷ്ട്രീയ എതിരാളികളാകെ നടത്തിയ അക്രമത്തില്‍ 588 സിപിഐ എം പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടുവെന്നും കോടിയേരി പറഞ്ഞു
ഇത്തരം കൊല നടത്തി പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അത് നടക്കില്ലെന്ന് മുന്‍കാലങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. കൊലയ്ക്ക് പകരം കൊലയെന്നത് സിപിഐ എമ്മിന്റെ മുദ്രാവാക്യമല്ല. ആര്‍എസ്എസുകാര്‍ സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ പെടരുത്. ആത്മസംയമനം പാലിച്ചുകൊണ്ട് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കണം. പത്തനംതിട്ടയില്‍ വിവിധ പ്രദേശത്ത് പ്രത്യേകമായി പരിപാടി സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
ഡിസംബര്‍ ഏഴിന് കേരളത്തിലെ ജില്ലാ - ഏരിയ കേന്ദ്രങ്ങളില്‍ സിപിഐ എം ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ സംരക്ഷണ മുദ്രാവാക്യമുയര്‍ത്തി, ദേശവ്യാപകമായി സിപിഐ എം ആഹ്വാനം ചെയ്ത പ്രക്ഷോഭം നടത്തും. ആര്‍എസ്എസുകാര്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായും പട്ടികജാതി -പട്ടികവര്‍ഗ ജനവിഭാഗത്തിനെതിരായും ദേശവ്യാപകമായി അക്രമം നടത്തുന്നു. അതില്‍ പ്രതിഷേധിക്കണമെന്ന കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ഏഴാം തീയതി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് വിശദീകരിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..