ചെങ്ങന്നൂർ
എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ പെൺകുട്ടിയെ ആർഎസ്‌എസ്, എബിവിപി സംഘം ക്രൂരമായി ആക്രമിച്ചു. അടിച്ചുവീഴ്‌ത്തിയശേഷം ചുറ്റുംനിന്ന് വയറ്റിൽ ചവിട്ടി. മുഖത്തേറ്റ അടിയിൽ മൂക്കിൽനിന്ന് രക്തംവാർന്ന യൂണിറ്റ് സെക്രട്ടറി അഥീനയെ ചെങ്ങന്നൂർ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവൻവണ്ടൂർ ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീഅയ്യപ്പാകോളേജിലെ മൂന്നാംവർഷ ബികോം വിദ്യാർഥിനിയാണ് അഥീന. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക നൽകുന്നതിനിടെയാണ് അഥീനയെ ക്രൂരമായി ആക്രമിച്ചത്. എബിവിപി കോളേജ് യൂണിറ്റ് സെക്രട്ടറി അഭിജിത്ത്, പ്രവർത്തകരായ രൺദീപ്, അശ്വിൻ എൻ പിള്ള, ആർഎസ്എസ് പ്രവർത്തകരായ ഇരമല്ലിക്കര പുല്ലാണേൽ രാജീവ് (ഡെയ്ഞ്ചർ രാജീവ് –-40), ചരൂർപറമ്പിൽ ദിലീപ്(40), വാലുപറമ്പിൽ വി എം മഹേഷ് (29), കടവിലേത്ത് ഉമേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പ്രധാനപ്രതി ഡെയ്‌ഞ്ചർ രാജീവിനെ പൊലീസ് പിടികൂടി.
ചൊവ്വാഴ്‌ച പകൽ രണ്ടിനാണ് സംഭവം. നാമനിർദേശപത്രിക നൽകുന്നതിന്റെ അവസാന ദിവസമായ ചൊവ്വ രാവിലെ മുതൽ എസ്എഫ്ഐ പ്രവർത്തകർ പത്രിക നൽകുന്നത് ഭീഷണിപ്പെടുത്തി തടയാൻ എബിവിപി, ആർഎസ്‌എസ് സംഘം ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലുമായി സംസാരിക്കാനെത്തിയ അഥീനയെ അഭിജിത്ത്, രൺദീപ്, അശ്വിൻ എന്നിവർ ചേർന്ന് ആക്രമിച്ചു. തുടർന്ന് പുറത്തുനിന്നെത്തിയ ആർഎസ്‌എസ് ക്രിമിനൽ ഡെയ്‌ഞ്ചർ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം അഥീനയെ ചവിട്ടി നിലത്തിട്ടു. തുടർച്ചയായി വയറ്റിൽ ചവിട്ടി. മുഖത്തും പുറത്തും മർദ്ദിച്ചു.
ആക്രമണത്തിനിടെ അഥീനയുടെ ഒന്നര പവന്റെ മാലയും സംഘം തട്ടി. കോളേജിനു മുമ്പിൽ ഭീകരാന്തരീക്ഷം തീർത്ത ആർഎസ്എസുകാർ അഥീനയെ ആശുപത്രിയിൽ കൊണ്ടുപോകാനും അനുവദിച്ചില്ല.പിന്നീട് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് സോനു പി കുരുവിള, സെക്രട്ടറി ആസിഫ് യൂസഫ് എന്നിവരെത്തിയാണ് അഥീനയെ ആശുപത്രിയിലാക്കിയത്. 2019ൽ സിപിഐ എം ലോക്കൽസെക്രട്ടറി കെ എസ് ഷിജു ഉൾപ്പെടെ 16 സിപിഐ എം പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയാണ് രാജീവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..