കാസർകോട് > ആർഎസ്‌എസ്സുകാർ പള്ളിയിലെ താമസസ്ഥലത്ത് കയറി മദ്രസ അധ്യാപകൻ മുഹമ്മദ് റിയാസ് മൗലവിയെ കുത്തിക്കൊന്ന കേസിൽ അന്തിമവാദം ഒക്‌ടോബർ ഏഴിന് തുടരും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് സി കൃഷ്‌ണകുമാർ മുമ്പാകെ ചൊവ്വാഴ്‌ച വാദം തുടർന്നു. രണ്ടാം സാക്ഷി പള്ളിയിലെ ഖത്തീബിന്റെ മൊഴിലാണ് വാദം നടന്നത്. റിയാസ് മൗലവിയെ കൊലപ്പെടുത്തിയ മുറിയുടെ തൊട്ടടുത്തുള്ള മുറിയിൽ താസിച്ചിരുന്ന ഖത്തീബ് വാതിൽ തുറന്നപ്പോൾ രണ്ടാം പ്രതിയെ കണ്ടത് മൊഴിയിലുണ്ട്. ശാസ്‌ത്രീയ തെളിവുകൾ പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രതികൾ കല്ലെറിഞ്ഞപ്പോഴാണ് ഖത്തീബ് വാതിൽ അടച്ചത്. മുറിയുടെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തു. ഇക്കാര്യം സംഭവസ്ഥലത്ത് എത്തിയ പൊലീസിനോടും നാട്ടുകാരോടും ഖത്തീബ് പറഞ്ഞിരുന്നു. ഇത് എഫ്ഐആറിലുണ്ട്. വാതിലുണ്ടായ പാടുകളും വ്യക്തമാണ്. പൊട്ടിയ ചില്ലുകളും ഉണ്ട്. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം അശോകനും പി സാജിത്തും പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
കുടക് സ്വദേശിയും കാസർകോട് പഴയചൂരി പള്ളിയിലെ മദ്രസ അധ്യാപകനുമായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 21ന് പുലർച്ചെയാണ് പള്ളിയിലെ താമസസ്ഥലത്ത് കുത്തിക്കൊന്നത്. ആർഎസ്‌എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ എന്നിവരാണ് ഒന്നുമുതൽ മൂന്നുവരെ പ്രതികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..