പരിയാരം> പതിനഞ്ച് വർഷംമുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. നീലേശ്വരം വീവേഴ്‌സ് കോളനിയിലെ മുരളി തെരുവത്തി (55) നാണ് സുഹൃത്തായ ദിനേശൻ പള്ളിക്കരയുടെ വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നീലേശ്വരം പൊലീസ് കേസെടുത്തു.
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മുരളിയെ ഫോൺചെയ്‌ത് മദ്യപിക്കാൻ ക്ഷണിച്ച ദിനേശനോട്, തനിക്ക് മദ്യം വേണ്ടെന്ന് പറഞ്ഞു. തുടർന്ന്, വീടിനുപുറത്തേക്ക് വിളിച്ചുവരുത്തി കാലുകളിൽ വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. കടിഞ്ഞിമൂലയിലെ സുനി എന്നയാളും ദിനേശനോടൊപ്പം ഉണ്ടായതായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മുരളി പറഞ്ഞു. ‘15 വർഷംമുമ്പ് മുഖത്തടിച്ചത് ഓർമയുണ്ടോടാ എന്ന് ചോദിച്ചപ്പോൾ ഓർമയില്ലെന്ന് പറഞ്ഞു. വെട്ടെടാ എന്നുപറഞ്ഞ് സുനി വടിവാൾ നൽകുകയും ദിനേശൻ ഇരുകാലുകളിലും വെട്ടുകയുംചെയ്‌തു’– പരാതിയിൽ പറഞ്ഞു.
സുനിയും ദിനേശനും ചേർന്ന് മദ്യപിച്ചപ്പോൾ പഴയ സംഭവം ഓർത്തെടുത്ത് മുരളിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽനിന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഐസിയുവിലാണ് മുരളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..