കൊച്ചി > യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതി വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിൽ പൊലീസ് അന്വേഷണം തുടങ്ങി. വിജയ് ബാബുവിന്റെ സിനിമ നിർമാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഇടപാടുകളാണ് പ്രധാനമായും അന്വേഷിക്കുക.
പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയിൽ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച പരാമർശമുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ച് സിനിമാ നിർമാണത്തിന് പ്രേരിപ്പിക്കാൻ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചു ചെയ്‌തതിന്റെ തെളിവുകളും അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്.
മുമ്പ് വിനോദ ചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിൽ വിജയ് ബാബു സാമ്പത്തിക വെട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരുന്നു. എന്നാൽ ഈ കേസിലെ സാക്ഷിയായ സാന്ദ്ര തോമസ് പിന്നീട് വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയായി. വിജയ് ബാബുവിനെതിരെ ഇവർ തെളിവ് നൽകിയതുമില്ല. ഇതോടെ വിനോദ ചാനലിന്റെ അധികാരികൾ സാമ്പത്തിക വഞ്ചനക്കുറ്റം ചുമത്തി നൽകിയ പരാതി പിൻവലിക്കുകയായിരുന്നു. നിലവിൽ വിദശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനായി തെരച്ചിൽ നടക്കുകയാണ്. അറസ്റ്റുചെയ്‌ത് ഇന്ത്യയിലെത്തിക്കാനുള്ള ബ്ലൂ കോർണർ നോട്ടീസ് ഇന്റർപോൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..