കോഴിക്കോട്
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവിൽ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരൻ റിമാൻഡിൽ. അറ്റൻഡർ (ഗ്രേഡ് ഒന്ന്) വടകര മയ്യന്നൂർ കുഴിപ്പറമ്പത്ത് എം എം ശശീന്ദ്രനെ (55) യാണ് കോടതി റിമാൻഡ് ചെയ്‌തത്. ഇയാളെ ആശുപത്രി സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിനുശേഷം ഗൂഡല്ലൂരിലേക്ക് രക്ഷപ്പെട്ട പ്രതിയെ തിരിച്ചുവരുന്ന വഴി തിങ്കളാഴ്ച രാവിലെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽനിന്നാണ് പിടികൂടിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലൈംഗികശേഷി പരിശോധനയ്ക്കുശേഷമാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
കഴിഞ്ഞ 13നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ശസ്ത്രക്രിയ നടത്തി പകൽ പന്ത്രണ്ടോടെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയപ്പോഴായിരുന്നു അതിക്രമം. യുവതിയെ ഐസിയുവിൽ എത്തിച്ചു മടങ്ങിയ ശശീന്ദ്രൻ തിരികെയെത്തി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് പീഡനവിവരം പറഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. പൊലീസ് അസി. കമീഷണർ കെ സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശമനുസരിച്ചു സംഭവം വിശദമായി അന്വേഷിക്കാൻ അഡീഷണൽ സൂപ്രണ്ട്, ആർഎംഒ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു. റിപ്പോർട്ട് വന്നശേഷം തുടർ നടപടിയെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..