പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മണ്ഡലത്തിലും കിഫ്‌ബിയിലൂടെ കിട്ടിയത് 200 കോടിയോളം രൂപയുടെ വികസന പദ്ധതികൾ. പൂർത്തിയാക്കിയ പദ്ധതികളുടെ ക്രെഡിറ്റടിക്കാനും കിഫ്ബിയെ തകർക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ചെന്നിത്തലയ്‌ക്ക് മടിയില്ല. അതിനിടെ ആവശ്യപെട്ട പല പദ്ധതികൾക്കും ഇനിയും പണം ലഭിച്ചിട്ടില്ലെന്ന പരാതിയും മാധ്യമങ്ങളിലൂടെ പങ്കുവക്കുന്നു.
കടൽ ഭിത്തിക്കായി തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ മാത്രം 81 കോടിയാണ് അനുവദിച്ചത്. ഒരു പാലത്തിനായി ആവശ്യപ്പെട്ട 33 കോടി കിട്ടിയില്ലെന്നാണ് പരാതി. ഹരിപ്പാട് ഗേൾസ് ഹൈസ്‌ക്കൂൾ അഞ്ചു കോടി ചെലവഴിച്ച് അന്തരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തി. ഇലഞ്ഞിമേൽ–- ഹരിപ്പാട് റോഡിന് 17 കോടിയും നങ്ങ്യാർകുളങ്ങര റെയിൽവെ മേൽപ്പാലത്തിന് 37 കോടിയും പള്ളിപ്പാട്–- കൊടുന്താർ മേൽപ്പാലത്തിന് 44 കോടിയും കിഫ്ബി നൽകി. ഫണ്ട് അനുവദിക്കുന്നതിൽ ഭരണ–- പ്രതിപക്ഷ വ്യത്യാസമില്ലെന്നതിന് ഉദാഹരണം കൂടിയാണ് കണക്കുകൾ. കാർത്തികപ്പള്ളി ഗവ. യു പി സ്കൂൾ 2.01 കോടി ചെലവഴിച്ച് ഇരുനില കെട്ടിടമാക്കുന്നു. ജി എച്ച്എസ്എസ് മംഗലത്തിന് മൂന്ന് കോടി, ഹരിപ്പാട് ഗവൺമെന്റ് ഹൈസ്‌കൂളിന് അഞ്ച് കോടി, കരുവാറ്റയിലെ ദേശിയപാതക്ക് 32 കോടി എന്നിവയാണ് മറ്റ് പദ്ധതികൾ. പാത പൂർത്തിയാക്കാൻ ആകെ 184 കോടിയാണ് വേണ്ടത്. ചെന്നൈ ഐഐടി രൂപകൽപ്പപന ചെയ്‌ത പുലിമുട്ടുകളുടെ ശൃംഖലയായ പുലിമുട്ട് പാടവും നിർമാണത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..