19 April Friday

രാജ്‌ഭവനിൽ ഗവർണറുടെ ധൂർത്ത്‌ ; പേഴ്‌സണൽ സ്റ്റാഫ്‌ കള്ളപ്രചാരണം തിരിഞ്ഞുകൊത്തുന്നു

സ്വന്തം ലേഖകർUpdated: Sunday Nov 20, 2022



തിരുവനന്തപുരം/കൊച്ചി
ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ വിമാനയാത്രക്കൂലിയിൽ ഒരുവർഷമുണ്ടായത്‌ ഇരട്ടിയിലധികം വർധന. 2020–-21ൽ 5,34,821 രൂപയായിരുന്ന്   2021–-22ൽ 12,90,309 രൂപയായി.  7,55,488രൂപയുടെ വർധന . ഇതേ കാലയളവിൽ അതിഥിസൽക്കാരത്തിന്റെ തുകയും ഇരട്ടിയോളമായി. 2020–-21ൽ 2,49,956 രൂപയായിരുന്നത്‌ 2021–-22ൽ 4,38,788 രൂപയായി. 2020–-21 കാലയളവിൽ 13.50 ലക്ഷം രൂപ ദാനംചെയ്‌ത ഗവർണർ, ഇത്‌ 2021–-22ൽ 25 ലക്ഷം രൂപയാക്കി.

വർഷത്തിൽ നൂറിൽ താഴെ ഫയലുകൾ കൈകാര്യം ചെയ്യുന്ന രാജ്‌ഭവനിലെ ചെലവുകൾ അറിയാൻ വിവരാവകാശപ്രവർത്തകൻ രാജു വാഴക്കാല നൽകിയ അപേക്ഷയിലാണ് കണക്കുകൾ പുറത്തായത്. ​ മാസംതോറും ഗവർണർ വാങ്ങുന്ന ശമ്പളം മൂന്നരലക്ഷം രൂപയാണ്‌. ഇതിനുപുറമെയാണ്‌ വൻതുക പലയിനങ്ങളിലായി ചെലവാക്കുന്നത്‌. ഗവർണർക്കുവേണ്ടി രാജ്‌ഭവൻ സെക്രട്ടറി നടത്തുന്ന പിൻവാതിൽ നിയമനങ്ങൾക്കും ശമ്പളം പൊതുഖജനാവിൽനിന്നുതന്നെ. വർഷം നൂറിൽത്താഴെ ഫയൽ എത്തുന്ന രാജ്‌ഭവനിൽ 165 ജീവനക്കാരാണുള്ളത്‌. ഇതിൽ  675 രൂപ ദിവസവേതനം വാങ്ങുന്നവർമുതൽ 2,24,100 രൂപ  മാസ ശമ്പളം വാങ്ങുന്നവർവരെയുണ്ട്‌.

ഇവരിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ച ഏതാനും ചിലർ ഒഴികെയുള്ളവരെ  ഗവർണറുടെ സെക്രട്ടറിയാണ്‌ നിയമിക്കുന്നത്‌. അതായത്‌, ഫലത്തിൽ ഗവർണർ തന്നെയാണ്‌ നിയമനാധികാരി. ഗവർണറുടെ പേഴ്‌സ‌ണൽ സ്റ്റാഫായി, കോ- ടെർമിനസ് വ്യവസ്ഥയിൽ നിയമിച്ച അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി ഹരി എസ്‌ കർത്താ അടക്കം ആറുപേരുണ്ട്. 

ഇതിനുപുറമെ ഒരു ഫോട്ടോഗ്രാഫറുടെ തസ്‌തിക സൂപ്പർന്യുമററി ആയി സൃഷ്‌ടിച്ചിട്ടുണ്ട്. ഇയാളെ ഗവർണർ സ്ഥിരപ്പെടുത്തിയതാണ്‌.   ഈ ധൂർത്ത്‌ മറച്ച്‌ വെക്കാനാണ്‌   മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളെക്കുറിച്ച്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ തുടർച്ചയായി കള്ളം പ്രചരിപ്പിക്കുന്നത്‌.  രാജ്‌ഭവനിലെ ധൂർത്ത്‌ ദേശീയതലത്തിൽ വാർത്ത ആയതാണ്‌ ഗവർണറെ വീണ്ടും പ്രകോപിപ്പിച്ചത്‌.   മാസം അഞ്ഞൂറിനടുത്ത്‌ ഫയൽ കൈകാര്യംചെയ്യുന്ന മന്ത്രിമാർക്ക്‌ ഓഫീസിലും വസതിയിലുമായാണ്‌ ശരാശരി 25 പേർ മാത്രം. രണ്ടു വർഷം കഴിയുമ്പോൾ  മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളെ മാറ്റി പുതിയ ആൾക്കാരെ നിയമിച്ച്‌ പെൻഷൻ ഉറപ്പാക്കുന്നുവെന്ന ഗവർണറുടെ വാദം പച്ചക്കള്ളമെന്ന്‌ നേരത്തേ തെളിഞ്ഞതാണ്‌. അഞ്ചു വർഷത്തേക്കാണ്‌ ഇവരുടെ നിയമനം. മുൻ സർക്കാരിന്റെ കാലത്തെ നിരവധി പേഴ്‌സണൽ സ്റ്റാഫുകൾ ഈ സർക്കാരിലും തുടരുന്നുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top