തിരുവനന്തപുരം > അമേഠിയിൽനിന്ന‌് അഭയാർഥിയെപ്പോലെയാണ‌് രാഹുൽഗാന്ധി വയനാട്ടിലെത്തി മത്സരിക്കുന്നതെന്ന‌് വി എസ‌് അച്യുതാനന്ദൻ പറഞ്ഞു. ബിജെപിയുമായി നേരിട്ട‌് ഏറ്റുമുട്ടി പരാജയപ്പെടുത്തി അധികാരത്തിലെത്തലാണ‌് ലക്ഷ്യമെന്ന‌് പറഞ്ഞ രാഹുലിന‌് തെരഞ്ഞെടുപ്പടുത്തപ്പോൾ നട്ടെല്ലിന‌് ബലംപോരാ. വയനാടൻ ചുരം കയറുന്നതിലൂടെ രാഷ്ട്രീയ പാപ്പരത്തമാണ‌് രാഹുൽ തെളിയിച്ചിരിക്കുന്നത‌്.
സംഘപരിവാർ ശക്തികളെ അധികാരത്തിലെത്തിച്ചത‌് കോൺഗ്രസ‌് ഭരണമാണ‌്. കോൺഗ്രസുകാരെ വിശ്വസിക്കാനാകില്ലെന്നും ജയിച്ചുകഴിഞ്ഞാൽ ബിജെപിയായി അവർ രൂപം മാറുമെന്നും വി എസ‌് പറഞ്ഞു. ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം കടയ‌്ക്കാവൂരിലെ തൊപ്പിച്ചന്തയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു വി എസ‌്.
കോൺഗ്രസ‌് ചെയ‌്തതുതന്നെയാണ‌് അധികാരം കിട്ടിയപ്പോൾ ബിജെപിയും ചെയ‌്തത‌്. ഫാസിസ്റ്റുകൾ ചെയ്യുന്നത‌് ബിജെപിയും ചെയ‌്തു. പച്ചക്കള്ളം പറഞ്ഞ‌് ജനങ്ങളെ പറ്റിക്കുകയാണവർ. ഇതര മതസ്ഥരെയും ആദിവാസികളെയും ദളിതരെയും കൊന്നൊടുക്കുകയാണ‌് ബിജെപി. ഇത്തരം ശക്തികളെ പാഠം പഠിപ്പിക്കണമെന്നും വി എസ‌് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..