19 April Friday

സുധാകരന്റെയും സതീശന്റെയും നിലവാരത്തില്‍ അല്ല രാഹുല്‍ഗാന്ധി സംസാരിക്കേണ്ടത്: എംഎ ബേബി

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

തിരുവനന്തപുരം> കോണ്‍ഗ്രസ് ഹൈക്കമാന്റായ രാഹുല്‍ ഗാന്ധി കുറച്ചുകൂടെ ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സിപിഐ എമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുല്‍ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ എന്നും ബേബി ചോദിച്ചു.

 ഇന്ത്യയിലെ പ്രതിപക്ഷത്തെ വലിയ കക്ഷിയില്‍ നിന്നും അനേകം നേതാക്കളും പ്രവര്‍ത്തകരും ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്.  കോണ്‍ഗ്രസിന്റെ ഹൈക്കമാന്റ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുല്‍ ഗാന്ധി സംസാരിക്കാന്‍. ഇടതുപക്ഷത്തിന്റെ പങ്കില്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോണ്‍ഗ്രസ് ഹൈക്കമാന്റായ രാഹുല്‍ഗാന്ധി വിഭാവനം ചെയ്യുന്നത്. കെ സുധാകരന്റെയും  വിഡി സതീശന്റെയും സംസ്ഥാന രാഷ്ട്രീയ നിലവാരത്തില്‍ അല്ല കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അനിഷേധ്യ പ്രതീകമായ രാഹുല്‍ഗാന്ധി സംസാരിക്കേണ്ടത്.

രാഹുല്‍ ഗാന്ധി ഒരു കാര്യം മനസിലാക്കണം. ആര്‍എസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോണ്‍ഗ്രസിന് തല്‍ക്കാലം ഇല്ല. ഹിന്ദു രാഷ്ട്രം എന്ന് ആര്‍എസ്എസ് പറയുമ്പോള്‍ ഹിന്ദു രാജ്യം എന്നാണ് ഹൈക്കമാന്റിന്റെ അവസാനവാക്കായ രാഹുല്‍ഗാന്ധി പറയുന്നത്. (ഔപചാരികപദവി എ ഐ സി സി അധ്യക്ഷയായ സ്വന്തം അമ്മയായ ശ്രീമതി സോണിയാഗാന്ധിക്കാണെന്നത് നമുക്കങ്ങ് സൌകര്യപൂര്‍വ്വം മറക്കാം. ).ടീസ്റ്റ സെതല്‍വാദിനെയും ആര്‍ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുമ്പോള്‍ ഹൈക്കമാന്റ് ഗാന്ധി മണ്ണില്‍ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷി ആകുകയും തുടര്‍ന്ന് നേതൃത്വത്തിനെതിരെ ആക്ഷേപം വ്യാപകമായപ്പോഴാണ് ജയ്‌റാം രമേഷിനെക്കൊണ്ട് ഒരുപ്രസ്താവന പുറത്തിറക്കുകയും ചെയ്‌തത്.

 ഇത് സംശയരഹിതമായും നിങ്ങളുടെ പ്രത്യശാസ്ത്രത്തിന്റെ പരിമിതി ആണ്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇന്ത്യയില്‍ ആര്‍എസ്എസിന് ഫലപ്രദമായ ഒരു ബദല്‍ സൃഷ്ടിക്കാന്‍ കഴിയാത്തത്. ആര്‍എസ്എസിനെതിരായ കൃത്യമായ പ്രത്യയശാസ് ത്രബദല്‍ മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യന്‍ ഇടതുപക്ഷം ആണ്. അതുകൊണ്ടാണ് ആര്‍എസ്എസ് എപ്പോഴും ഇടതുപക്ഷത്തെ ഒന്നാം ശത്രുവായി കാണുന്നതുമെന്നും ബേബി പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top