തലശേരി> സിപിഐ എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ആർഎസ്‌എസ്–-ബിജെപി പ്രവർത്തകരായ കോടിയേരി പുന്നോലിലെ കെ വി വിമിൻ, ദേവികൃപയിൽ അമൽ മനോഹരൻ, ചാലിക്കണ്ടി വീട്ടിൽ സി കെ അശ്വന്ത്, ചെള്ളത്ത് കിഴക്കയിൽ സി കെ അർജുൻ, ചാലിക്കണ്ടി വീട്ടിൽ ദീപക് സദാനന്ദൻ, സോപാനത്തിൽ കെ അഭിമന്യു, പന്തക്കൽ വയലിൽപീടിക ശിവഗംഗയിൽ പി കെ ശരത്ത്, മാടപ്പീടികയിലെ ആത്മജ് എസ് അശോക് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കെ വിശ്വന്റെ വാദം അംഗീകരിച്ചാണ് നടപടി. ഇതേ പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെയും കോടതി തള്ളിയിരുന്നു. മത്സ്യബന്ധന ജോലി കഴിഞ്ഞെത്തിയ ഹരിദാസനെ ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരയോടെയാണ് വെട്ടിക്കൊന്നത്. കേസിൽ 15 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്.
കുറ്റപത്രം ഇന്ന് സമർപ്പിക്കും
പ്രതികൾക്കെതിരായ കുറ്റപത്രം വെള്ളിയാഴ്‌ച വൈകിട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. കൊലപാതകം നടന്ന് 88ാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ്, മണ്ഡലം സെക്രട്ടറി മൾട്ടി പ്രജി എന്നിവരാണ് പ്രധാന പ്രതികൾ. ധർമടം അണ്ടലൂർ സ്വദേശിയും അധ്യാപികയുമായ പി രേഷ്‌മ കേസിൽ പതിനഞ്ചാം പ്രതിയാണ്.
തിരിച്ചറിഞ്ഞ പതിനേഴ് പ്രതികളിൽ പതിനഞ്ചുപേരെയാണ് അറസ്‌റ്റ് ചെയ്‌തത്. കൊലപാതകത്തിൽ നേരിട്ട്‌പങ്കെടുത്ത രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. പി രേഷ്‌മയടക്കം രണ്ട്‌പേർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റുള്ളവർ റിമാൻഡിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..