തിരുവനന്തപുരം
പുനർഗേഹം പുനരധിവാസ പദ്ധതിയിൽ 584 പേർക്കുകൂടി സുരക്ഷിതവീടായി. എട്ടു ജില്ലയിൽ നിർമിച്ച വീടുകൾ ഗുണഭോക്താക്കൾക്ക് വ്യാഴാഴ്‌ച കൈമാറി. ഗൃഹപ്രവേശ ചടങ്ങും താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു.
മുപ്പത്തിമൂന്ന് മണ്ഡലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ 308 വീടിന്റെയും 276 ഫ്ലാറ്റിന്റെയും താക്കോൽ കൈമാറി. തിരുവനന്തപുരം 72, കൊല്ലം 53, ആലപ്പുഴ 68, എറണാകുളം 12, തൃശൂർ 50, മലപ്പുറം 21, കോഴിക്കോട് 14, കണ്ണൂർ 18 എന്നിങ്ങനെയാണ് വീട് കൈമാറിയത്. തിരുവനന്തപുരം കാരോട്ട് 128 ഫ്ലാറ്റിന് 12.8 കോടിയും ബീമാപള്ളിയിൽ 20 ഫ്ലാറ്റിന് 2.4 കോടിയും മലപ്പുറം പൊന്നാനിയിൽ 128 ഫ്ലാറ്റിന് 13.7 കോടി രൂപയും ചെലവിട്ടു.
പുനർഗേഹം പദ്ധതിക്കായി 2450 കോടി രൂപ സർക്കാർ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊന്നാനിയിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. കാരോട് മന്ത്രി വി ശിവൻകുട്ടി പങ്കെടുത്തു. ബീമാപള്ളിയിൽ മന്ത്രി ആന്റണി രാജു അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്തു. അഞ്ചുതെങ്ങിലെ ചടങ്ങിൽ മന്ത്രി ജി ആർ അനിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..