26 April Friday

കൊച്ചിയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരണംവരെ കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

പ്രതി അനിൽകുമാർ

കൊച്ചി > എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണംവരെ കഠിനതടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂർ ചിറക്കത്തഴം കാറോട്ട് വീട്ടിൽ അനിൽകുമാറിനെ (55)യാണ്  എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്.
2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം.

അനിൽകുമാർ ജോലിചെയ്‌തിരുന്ന ഫ്ലാറ്റിലെ കുട്ടിയെയാണ്‌ പീഡിപ്പിച്ചത്‌. സെക്യൂരിറ്റി ക്യാബിനകത്തേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി അമ്മയെ വിവരം അറിയിച്ചു. കുട്ടിയുടെ മൊഴിയെടുത്ത്‌ പൊലീസ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

ഫ്ലാറ്റിലെ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ആളാണ്‌ ക്രൂരകൃത്യം നടത്തിയത്‌. ഇക്കാരണത്താൽ പ്രതി ദയ അർഹിക്കുന്നില്ലെന്നും കനത്ത ശിക്ഷ നൽകുകയാണെന്നും കോടതി വ്യക്തമാക്കി. പ്രതിയിൽനിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നൽകാനും ഉത്തരവിട്ടു. ജീവിതാന്ത്യം തടവ് കൂടാതെ മറ്റു വകുപ്പുകളിൽ 16 വർഷം കഠിനതടവ് വേറെയും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

ഇൻഫോപാർക്ക് എസ്‌എച്ച്‌ഒയായിരുന്ന പി കെ രാധാമണി, എസ്‌ഐ എ എൻ ഷാജു എന്നിവരുടെ നേതൃത്വത്തിലാണ്‌ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു, സരുൺ മാങ്കറ എന്നിവർ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top