പെരുമ്പാവൂർ/കോലഞ്ചേരി > സ്‌കൂൾവിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽകസ്‌റ്റഡിയിലെടുത്ത ബിജെപി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. എൻടിയു (നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും ബിജെപി –- ആർഎസ്‌എസ് പ്രവർത്തകനുമായ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ വളയൻചിറങ്ങര മുണ്ടയ്‌ക്കൽ വീട്ടിൽ എം ശങ്കറിനെയാണ് (37) കുന്നത്തുനാട് പൊലീസ് പോക്‌സോ കേസിൽ അറസ്‌റ്റ് ചെയ്‌തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. സ്‌ക്കൂളിലെ മറ്റ് നാലോളം വിദ്യാർഥികളെ ഇയാൾ പീഡിപ്പിച്ചതായി ആക്ഷേപമുണ്ട്. എന്നാൽ, ഇവർ പരാതി നൽകിയിട്ടില്ല. പരാതി നൽകാതിരിക്കാൻ ബിജെപി-ആർഎസ്‌എസ് പ്രാദേശിക നേതാക്കൾ സമ്മർദ്ദം ചെലുത്തുന്നതായി ആക്ഷേപമുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
അധ്യാപകനെ സ്‌ക്കൂളിൽ നിന്ന് അധികൃതർ സസ്‌പെൻഡ് ചെയ്‌തു. പീഡിപ്പിക്കപ്പെട്ട വിദ്യാർഥിനി കൂട്ടുകാരികളോടൊപ്പം പ്രധാനാധ്യാപകനോടാണ് പീഡന കാര്യം തുറന്നു പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ സ്‌ക്കൂളിലെത്തി. പ്രധാനാധ്യാപകൻ കുന്നത്തുനാട് പൊലീസിന് വ്യാഴാഴ്‌ച പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ശങ്കറിനെതിരെ കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ ഇയാളെ വെള്ളി വൈകിട്ടാണ് പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..