തിരുവനന്തപുരം> സമത്വത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുമ്പന്തിയിൽ ജനാധിപത്യ മഹിളാ അസോസിയേഷനുണ്ടാകുമെന്ന് അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി പറഞ്ഞു. കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. വർഗീയത, അന്ധവിശ്വാസം, മതാന്ധത എന്നിവയ്‌ക്കെതിരെ നിരന്തര പ്രതിരോധമുയർത്തും. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ യോജിച്ച മുന്നേറ്റമുണ്ടാകണമെന്നും അവർ പറഞ്ഞു.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ 57 ശതമാനമെങ്കിലും ജനപ്രതിനിധികൾ സ്ത്രീകളാണ്. ഏത് മേഖലയിലും തുല്യ പ്രാതിനിധ്യം ലഭിക്കണമെന്നാണ് മഹിളാ അസോസിയേഷൻ നിലപാട്. പുരുഷ മേധാവിത്വം സമൂഹത്തിൽ എല്ലായിടത്തുമുണ്ട്. സിപിഐ എം പരമാവധി സ്ത്രീകളെ നിയമനിർമാണ സഭയിൽ എത്തിക്കാൻ ശ്രമിക്കുന്നു. താൻ മന്ത്രിയായിരിക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷത്ത് വനിതയുണ്ടായിരുന്നില്ല. ലൈംഗിക വിദ്യാഭ്യാസമെന്ന് പറയുന്നതുപോലും അപകടമാണെന്ന് ചിലർക്ക് തോന്നുന്ന സാഹചര്യമാണെന്നും പി കെ ശ്രീമതി പറഞ്ഞു.
സംസ്ഥാന സെക്രട്ടറി സി എസ് സുജാത, കേന്ദ്ര കമ്മിറ്റി അംഗം ടി ഗീനാകുമാരി, കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി അനുപമ ജി നായർ, പ്രസിഡന്റ് സാനു ജോർജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..