05 July Saturday

ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

തിരുവനന്തപുരം > രാജ്യത്തിൻ്റെ ഐക്യത്തിന് മങ്ങലേൽക്കും വിധമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ രാജ്യത്തിൻ്റെ മതനിരപേക്ഷത സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഭരണഘടന വെല്ലുവിളിക്കപ്പെടുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമം നടക്കുന്നു. പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് എകെജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതി തീണ്ടാത്ത സർവീസ് മേഖലയാണ് പിഎസ്‌സി.  ജീവനക്കാരും ഇക്കാര്യത്തിൽ മാതൃകയാണ്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് പിഎസ്‌സിയിൽ വിശ്വാസമുണ്ട്. ആ വിശ്വാസം നിലനിർത്താൻ തുടർന്നും നമുക്കാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹീനമായ ജാതിബോധം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നു. സമീപകാല സംഭവങ്ങൾ ഇതിന് ഉദാഹരണമാണ്‌. ഫെഡറലിസത്തിൻ്റെ കടക്കൽ കത്തിവയ്ക്കുന്ന സമീപനം കേന്ദ്രം തുടരുകയാണ്.കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നു. സംസ്ഥാനങ്ങളുടെ മേൽ വലിയ തോതിൽ കടന്നു കയറ്റം നടത്തുന്നു. ഇത് രാജ്യത്തിന്റെ ശാപമായി നില നിൽക്കുകയാണ്.

ഒരു കരാർ ഒപ്പിട്ടാൽ അത് ബാധിക്കുന്ന ജനങ്ങളുടെ കാര്യം പരിശോധിക്കണം. അങ്ങനെയൊരു പരിശോധന കേന്ദ്രം നടത്തുന്നില്ല. സംസ്ഥാനങ്ങളുടെ പരിമിതമായ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം കേന്ദ്രം നടത്തുകയാണ്. സഹകരണ മേഖല കയ്യടക്കാൻ ഇപ്പോൾ കേന്ദ്രം ശ്രമം നടത്തുകയാണ്. സംസ്ഥാനത്തിൻ്റെ വികസന പ്രക്രിയകൾക്ക് കേന്ദ്രം തടസം സൃഷ്‌ടി‌ക്കുന്നു.

കേന്ദ്ര വിഹിതത്തിൽ വലിയ കുറവ് വരുത്തി. വായ്‌പ‌ എടുക്കാനുള്ള അവകാശം വലിയ രീതിയിൽ വെട്ടിക്കുറക്കുന്നു. പോക്കറ്റിൽ നിന്ന് ഒരു കടലാസെടുത്ത് ജമ്മു കശ്‌മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞത് നാം കണ്ടതാണ്. ഭരണഘടന നൽകിയ അവകാശം പോലും ഇല്ലാതാക്കിയവർക്ക് എന്തുമാകാമെന്നതാണ്. സാമ്പത്തികമായി ഞെരുക്കി കേരളത്തെ ഇല്ലാതാക്കാനാണ് കേന്ദ്ര ശ്രമം. ഞങ്ങൾക്കാകാം നിങ്ങൾക്ക് പാടില്ല എന്നതാണ് കേന്ദ്ര നിലപാട്. കേന്ദ്ര സർക്കാർ പത്തുലക്ഷത്തിലധികം അവസരങ്ങൾ ഒഴിച്ചിട്ടിരിക്കുന്നു. തൊഴിൽ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top