26 April Friday

വ്യക്തി കേന്ദ്രീകൃതമായ പോരാട്ടമല്ല നവോത്ഥാന മുന്നേറ്റമെന്ന് വൈക്കം സത്യഗ്രഹം തെളിയിച്ചു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

ഫോട്ടോ: ജി പ്രമോദ്‌

വൈക്കം > വൈക്കം സത്യഗ്രഹം സമാനതകളില്ലാത്ത പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. നവോത്ഥാന പോരാട്ടങ്ങൾ ഒറ്റ തിരിഞ്ഞ് നടത്തേണ്ടതല്ല. വ്യക്തി കേന്ദ്രീകൃതമായി പോരാട്ടല്ല നവോത്ഥാന മുന്നേറ്റമെന്ന് വൈക്കം സത്യാഗ്രഹം തെളിയിച്ചു. സാമൂഹികമായ രാഷ്ട്രീയ മുന്നേറ്റമായിരുന്നു അത് - മുഖ്യമന്ത്രി പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സർക്കാറിൻ്റെ ശതാബ്‌ദി ആഘോഷ ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് നിർവ്വഹിച്ചു. സമര പോരാട്ട വേദികളിൽ കേരളത്തിനും തമിഴ്‌നാടിനും ഒരേ പാരമ്പര്യമാണ് എന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. ദ്രാവിഡ മുന്നേറ്റത്തെ തമിഴ്‌നാട്ടിൽ നിലനിർത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പരിശ്രമിക്കുന്നു. വൈക്കം സത്യാഗ്രഹം തമിഴ്‌നാടിനും അഭിമാനിക്കാൻ വക നൽകിയ സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്‌ദി ആഘോഷ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരേ രീതിയിലുള്ള സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സംസ്ഥാനങ്ങളാണ് തമിഴ്‌നാടും കേരളവും. ഐക്യത്തിൻ്റെ സന്ദേശം നൽകിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം. ആ ഐക്യം ഇനിയും തുടരുമെന്നും രാജ്യത്തിന് തന്നെ മാറ്റം വരുത്തുന്ന മുന്നേറ്റത്തിന് ഈ ഐക്യം സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടിൻ്റെ പുരോഗമനപരമായ മുന്നേറ്റത്തിന് തടസ്സം നിൽക്കുന്ന ശക്തികളെ തട്ടിമാറ്റണം. അതിന് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കണം. ഇന്ന് രാജ്യത്തെ മതരാഷ്ട്രമാക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് പകരം മനുസ്‌മൃതിയെ സ്ഥാപിക്കുവാൻ നീക്കങ്ങൾ നടക്കുന്നു. അത് ഇത് തിരിച്ചറിയുവാൻ കഴിയണം. ഇന്ന് നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാനുള്ള ഊർജ്ജമായി ശതാബ്‌ദിയാഘോഷം മാറട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിൻ്റെ പ്രൗഡി എക്കാലത്തും ഓർമ്മപ്പെടുത്തുന്ന ഒരു സ്‌മാരകം ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top