16 April Tuesday
നീണ്ടകാലം ജയിലില്‍ കിടന്ന എകെജി മാപ്പഴുതിയിട്ടില്ല

സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ വീണ്ടും സംഘപരിവാര്‍ കൊലപ്പെടുത്തുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Oct 15, 2021

പിണറായി വിജയന്‍

തിരുവനന്തപുരം > ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാള്‍ എത്രകണ്ട് ഭിന്നിപ്പിക്കാം എന്നാണ് കേന്ദ്രഭരണകൂടവും അതിന്റെ വക്താക്കളും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം വളച്ചൊടിക്കുന്നതും കൃത്രിമമായി ചരിത്രം സൃഷ്ടിക്കുന്നതും അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറുപത്തി മൂന്നാം സംസ്ഥാന സമ്മേളനം മഹാത്മാ അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടാണ് എന്നാണ് പുതിയ കഥ. എന്നാല്‍ നീണ്ട ജയില്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല. നിരവധികാലം ജയിലില്‍ കിടന്ന എ.കെ.ജി മാപ്പഴുതിക്കൊടുത്ത് പുറത്തുവന്നില്ല. സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍. ശാസ്‌ത്ര ചിന്തയ്‌ക്കു പകരം അന്ധവിശ്വാസവും വ്യാജ ചരിത്രവും കേന്ദ്ര സര്‍ക്കാര്‍ തന്നെ പ്രചരിപ്പിക്കുന്ന ഈ ഘട്ടത്തില്‍ ഒരു അക്കാദമിക് സമൂഹം എന്ന നിലയില്‍ ശരിയായ കാര്യങ്ങളെ തുറന്നു കാണിക്കാന്‍ അധ്യാപക സംഘടനയ്ക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധാരാളം വിദേശ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് കേരളത്തിലെത്തുന്നു. അവരിവിടെ വരുന്നത് മതനിരപേക്ഷതയും ജനാധിപത്യവും സമാധാനവും ചിന്താ സ്വാതന്ത്ര്യവും ഉള്ള നാടായതിനാലാണ്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ അന്തര്‍ദേശീയ നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളുണ്ടാകണം. കേരളത്തില്‍ നിന്ന് ഇത്രയധികം കുട്ടികള്‍ ഡല്‍ഹിയിലും മറ്റ് സര്‍വകലാശാലകളിലും കോളേജുകളിലും ചേരുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ ഇവിടെ ഇല്ല. ഇതിന് പരിഹാരം കണ്ടേ പറ്റൂ. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്‌സുകള്‍ ആരംഭിക്കണം. അക്കാദമിക് നിലവാരം വര്‍ദ്ധിക്കുന്നതിന് ആവശ്യമായ സാഹചര്യം ഓരോ സ്ഥാപനത്തിലുമുണ്ടാകണം. വിദ്യാര്‍ത്ഥികള്‍ക്ക് ഏതുസമയത്തും ഉപയോഗിക്കാനാവും വിധം ലൈബ്രറികള്‍ സുസജ്ജമായിരിക്കണം. എല്ലാ കുറവുകളും പരിഹരിച്ച് സര്‍വകലാശാലകളെയും ഗവേഷണസ്ഥാപനങ്ങളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണം. അതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ സജീവ പങ്കാളികളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്മേളനത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സമഗ്ര മാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭാസ പരിഷ്‌കരണം, സര്‍വകലാശാല നിയമപരിഷ്‌കരണം, പരീക്ഷാ നവീകരണം എന്നിവ പഠിച്ചു റിപ്പോര്‍ട്ട് നല്‍കുന്നതിനായി കമ്മീഷനുകളെ നിയമിച്ചു കഴിഞ്ഞു. അധ്യാപകരുടെ വര്‍ക്ക് ലോഡിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപവത്കരിക്കുമെന്നും സേവനവേതന അപേക്ഷകളും പരാതികളും പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളില്‍  അദാലത്തുകള്‍ നടത്തുമെന്നും ഡോ. ആര്‍ ബിന്ദു പറഞ്ഞു.

വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് അധ്യാപകരുടെ സംഭാവനയായ 4.29 കോടി രൂപയുടെ സമ്മതപത്രം സമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എ.ജി. ഒലീന ഉന്നത വിദ്യാഭാസ മന്ത്രിയ്ക്കു കൈമാറി. സംഘടനയുടെ വെബ്‌സൈറ്റിന്റെ പ്രകാശനവും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി നടത്തിയ സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാദാനവും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ എ കെ പി സി ടി എ സംസ്ഥാന പ്രസിഡന്റ്  ജോജി അലക്‌സ് അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ സംസ്ഥാന പ്രസിഡന്റ് എന്‍ ടി ശിവരാജന്‍ പ്രസംഗിച്ചു.

2021-22 വര്‍ഷത്തെ അംഗത്വ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം. ശ്രീകുമാറും അഭിമന്യു അവാര്‍ഡ് പ്രഖ്യാപനം സംസ്ഥാന വൈസ് പ്രസിഡന്റ് ഷീല. എം.ജോസഫും നിര്‍വ്വഹിച്ചു. എ കെ പി സി ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സി പത്മനാഭന്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി ഡോ. ടി. ആര്‍. മനോജ് നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനത്തില്‍ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പത് പ്രതിനിധികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുത്തു. പ്രസിഡന്റ് ജോജി അലക്‌സ് അധ്യക്ഷത വഹിച്ചു.  ജനറല്‍ സെക്രട്ടറി ഡോ. സി പത്മനാഭന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ ഡോ. കെ ആര്‍ കവിത വരവ് ചെലവ് കണക്കുകളും വാര്‍ഷിക ബജറ്റും അവതരിപ്പിച്ചു. തുടര്‍ന്ന് ജില്ലകളെ പ്രതിനിധീകരിച്ച് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എ കെ പി സി ടി എ സംസ്ഥാന  സെക്രട്ടറി പി ഹരിദാസ് അനുശോചനപ്രമേയവും രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. വി പി മാര്‍ക്കോസ് സമ്മേളന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ എ. ജി ഒലീന പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പ്രതിനിധി സമ്മേളനത്തിന് സംസ്ഥാന സെക്രട്ടറി എ നിശാന്ത് സ്വാഗതവും തിരുവനന്തപുരം ജില്ലാസെക്രട്ടറി ഡോ. കെ ബിജുകുമാര്‍ നന്ദിയും പറഞ്ഞു. കേരളത്തിലെ മികച്ച കോളേജ് യൂണിയന് എല്ലാ വര്‍ഷവും അഭിമന്യു അവാര്‍ഡ് നല്‍കാന്‍ സമ്മേളനം തീരുമാനിച്ചു. സംസ്ഥാന തലത്തില്‍ സാംസ്‌കാരിക വിഭാഗം രൂപീകരിക്കുന്നതിന് സമ്മേളനം അനുവാദം നല്‍കി.

ഭാരവാഹികളായി ജോജി അലക്‌സ് ( പ്രസിഡന്റ്),  ഡോ. സി.എല്‍.ജോഷി, ഡോ. നിഷാ വി (വൈസ് പ്രസിഡന്റുമാര്‍), ഡോ. സി പത്മനാഭന്‍ ( ജനറല്‍ സെക്രട്ടറി) , എ നിശാന്ത്, പി ഹരിദാസ്, ഡോ. വി പി മാര്‍ക്കോസ്, ഡോ. ടി.ആര്‍.മനോജ് (സംസ്ഥാന സെക്രട്ടറിമാര്‍), ഡോ കെ ആര്‍ കവിത ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 17 സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top