തലശേരി>തലശേരി കോ–-ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്‌പനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബുധൻ വൈകിട്ട് നാലോടെ എത്തിയ മുഖ്യമന്ത്രി ഡോക്ടർമാരോട് ചികിത്സാവിവരങ്ങൾ അന്വേഷിച്ചു. പുഷ്‌പനെ തലോടി ആശ്വസിപ്പിക്കുകയുംചെയ്‌തു.
ഡോക്ടർമാരായ സുധാകരൻ കോമത്ത്, സി കെ രാജീവ് നമ്പ്യാർ, ഷബീബ് റഹ്മാൻ എന്നിവർ ചികിത്സാ വിവരങ്ങൾ ധരിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രദീപൻ മൊകേരി, ആശുപത്രി വൈസ്‌പ്രസിഡന്റ് ടി സുധീർ എന്നിവർ ഒപ്പമുണ്ടായി. മൂത്രത്തിലെ പഴുപ്പും തലകറക്കവും കാരണം ഏതാനും ദിവസം മുമ്പാണ് പുഷ്‌പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1994 നവംബർ 25ന്റെ കൂത്തുപറമ്പ് വെടിവയ്‌പ്പിലാണ് പുഷ്‌പൻ ശരീരം തളർന്ന് കിടപ്പിലായത്.
പ്രത്യേക മെഡിക്കൽ സംഘം
പുഷ്‌പനെ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നുള്ള പ്രത്യേക സംഘം പരിശോധിച്ചു. കോ–--ഓപ്പറേറ്റിവ് ആശുപത്രിയിലെ ഡോക്ടർമാരുമായി ചികിത്സാവിവരം ചർച്ചചെയ്‌തു. ആരോഗ്യനില തൃപ്തികരമാണെന്നും വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും മെഡിക്കൽ സംഘം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..