29 March Friday

നോർവീജിയൻ പദ്ധതിയുടെ 
ഗുണങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രി ജോർണർ സെൽനെസ്സ് സ്കെജറനുമായി 
മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തുന്നു


തിരുവനന്തപുരം
കൊല്ലം നീണ്ടകരയിൽ 1953ൽ ആരംഭിച്ച നോർവീജിയൻ പദ്ധതി മീൻപിടിത്ത  മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങൾ വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മീൻപിടിത്ത വ്യവസായത്തിന്റെ വികസനം, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1952 ഒക്ടോബർ 17-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയും നോർവെയും  ത്രികക്ഷി കരാറിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് നീണ്ടകരയിൽ പദ്ധതി ആരംഭിച്ചത്. 1961ൽ പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്‌പ്ലാന്റും മീൻപിടിത്ത യാനങ്ങൾക്കുള്ള സ്ലിപ്‌വേയോടുകൂടിയ വർക്‌ഷോപ്പും സ്ഥാപിച്ചു. ഇതോടെ യന്ത്രവൽക്കൃത മീൻപിടിത്തമേഖലയിൽ കേരളം അതിവേഗം വളർന്ന്‌ കടൽമീൻ ഉൽപ്പാദനം വർഷംതോറും വർധിച്ചു.  പതിറ്റാണ്ടുകളായി കേരളം രാജ്യത്ത്‌  ഒന്നാംസ്ഥാനത്താണെന്നും നോർവെ ഫിഷറീസ് ആൻഡ്‌ ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ്സ് സ്കെജറനുമായുള്ള കൂടിക്കാഴ്‌ചയിൽ  മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യവസായമന്ത്രി പി രാജീവ് മാരിടൈം ക്ലസ്റ്ററിന്റെ പ്രാധാന്യം അടിവരയിട്ട്‌, സാങ്കേതിക സഹകരണത്തിന്റെ ആവശ്യകത വിവരിച്ചു. മറൈൻ അക്വാകൾച്ചർ മേഖലയിൽ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ സംസാരിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ് ആൻഡ് ടൂറിസം  പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ് എന്നിവർ അടങ്ങിയതായിരുന്നു പ്രതിനിധി സംഘം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top