16 April Tuesday

പൊലീസ് സേനയ്‌ക്ക് ചേരാത്തവരോട് ദയയില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Nov 12, 2022

തിരുവനന്തപുരം > ചിലരുടെ പ്രവൃത്തികൾ കാരണം ഒരു സേനക്കാകെ തലകുനിക്കേണ്ടിവരുന്ന അവസ്ഥയ്‌ക്ക്‌ അവസാനമുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പൊലീസ് സേനക്ക് ചേരാത്തവരോട് ഒരു ദയയും കാണിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം റൂറൽ എസ് പി ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് വന്നിട്ടുള്ള മാറ്റം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ പൊലീസ് സേനയ്‌ക്ക് പല നിലകളിൽ മാതൃകയാകാൻ ഇക്കാലയളവിൽ കേരളാ പൊലീസിനു കഴിഞ്ഞിട്ടുണ്ട്.
ക്രമസമാധാന പരിപാലനം, ശാസ്‌ത്രീയ കുറ്റാന്വേഷണം, സൈബർ കേസന്വേഷണം എന്നീ രംഗങ്ങളിൽ കേരളാ പോലീസ് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയം, കൊവിഡ് ഉള്‍പ്പെടെ ദുരിതകാലത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുടെ ഫലമായി അക്ഷരാർത്ഥത്തിൽ ജനങ്ങളുടെ സുഹൃത്തും സഹായിയുമായി മാറാൻ പൊലീസിനു കഴിഞ്ഞിട്ടുണ്ട്. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സോഷ്യൽ പൊലീസിംഗ് ഡയറക്ടറേറ്റ്, വനിതാ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകൾ, ട്രൈബൽ ജനമൈത്രി പ്രോജക്‌ട്, മൈഗ്രന്റ് ലേബർ ജനമൈത്രി തുടങ്ങിയവയൊക്കെ ജനകീയ പൊലീസ് സേനയായി മാറുന്നതിന് കേരളാ പൊലീസിനെ സഹായിച്ചിട്ടുണ്ട്.

പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റും വിധം പൊലീസിനെ നവീകരിക്കുന്നതിനായി ആരംഭിച്ച എക്കണോമിക് ഒഫൻസസ് പ്രിവൻഷൻ വിംഗ്, സൈബർ പട്രോളിംഗ്, സൈബർ ഡോം തുടങ്ങിയവയിലൂടെ സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങൾ വളരെ പെട്ടെന്ന് കണ്ടെത്തി തടയാൻ നമുക്കിന്ന് സാധിക്കുന്നുണ്ട്.

കേരളാ പൊലീസിന്റെ യശസ്സ് ഉയർത്തിയ നിരവധി സംഭവങ്ങൾ ഈ അടുത്തിടെ ഉണ്ടായിട്ടുണ്ട്. അത്തരം മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരളാ പോലീസിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാൽ അതേസമയം തന്നെ പൊലീസ് സേനയ്‌ക്കാകെ കളങ്കം വരുത്തിയിട്ടുള്ള ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top