27 April Saturday

രോഗബാധിതരെ നേരത്തെ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; അല്ലെങ്കില്‍ സമൂഹവ്യാപനമുണ്ടാകും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

 തിരുവനന്തപുരം> സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ക്ലസ്റ്റര്‍ കെയര്‍ ആവിഷ്‌കരിച്ചതെന്ന് മുഖ്യമന്ത്രി. 174 ക്ലസ്റ്ററുകളാണ് ഇതുവരെ കണ്ടെത്തി നിയന്ത്രണം തുടങ്ങിയത്. 32 ക്ലസ്റ്ററുകള്‍ രോഗവ്യാപനം തടഞ്ഞ് പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാനായി. 34 ഇടത്ത് രോഗവ്യാപനം വര്‍ധിക്കുന്നു. 51 ഇടത്ത് തല്‍സ്ഥിതി തുടരുന്നു. 57 ഇടത്ത് വ്യാപന തോത് കുറയുന്നു. ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി കൊവിഡ് കേസ് വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് അത് ക്ലസ്റ്ററാകുന്നത്.

കൊവിഡ് ബാധിതരെ നേരത്തെ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ച് പ്രവര്‍ത്തനം ശക്തമാക്കിയില്ലെങ്കില്‍ സമൂഹവ്യാപനമുണ്ടാകും. ഒരു പ്രദേശത്തെ ക്ലസ്റ്ററാക്കിയാല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കണം. കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ ക്ലസ്റ്റര്‍ പ്രവര്‍ത്തിക്കും. രോഗവ്യാപനം തടയാന്‍ പ്രദേശം കണ്ടെയിന്‍മെന്റ് സോണാക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജനത്തെ ക്വാറന്റീനിലാക്കും. ക്ലസ്റ്ററില്‍ ഏറ്റവും പ്രധാനം കോണ്ടാക്ട് ട്രേസിങ്ങാണ്. ടെസ്റ്റിങ്, ഐസൊലേഷന്‍ എന്നിവയടങ്ങിയ ക്ലസ്റ്റര്‍ രൂപരേഖ ഉപയോഗിച്ചാണ് പ്രൈമറി, സെക്കന്ററി കോണ്ടാക്ടില്‍ ഉള്ളവരെ പരിശോധിക്കുന്നത്.

തീരദേശ മേഖലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നു. ഈ മേഖലയ്ക്ക് ക്ലസ്റ്റര്‍ നിയന്ത്രണത്തിന് പ്രത്യേക രൂപരേഖ തയ്യാറാക്കി. മലയോര മേഖലയില്‍ ആദിവാസി സമൂഹത്തിനിടയില്‍ കൊവിഡ് എത്തിച്ചേരാതെ നോക്കണം. ട്രൈബല്‍ മേഖലയ്ക്ക് വേണ്ടി പ്രത്യേക രൂപരേഖ തയ്യാറാക്കി. ജനം തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലും ഫ്‌ളാറ്റുകളിലും കൊവിഡ് പടരാതിരിക്കാന്‍ പുറത്ത് നിന്നുള്ളവര്‍ അങ്ങോട്ട് ചെല്ലാതിരിക്കണം. ക്ലസ്റ്ററിലുള്ളവര്‍ എപ്പോഴും മാസ്‌ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം. കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top