19 April Friday
ഗവർണർ ഇരിക്കുന്ന സ്ഥാനം മാനിക്കണം 
, വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ
 പരിഹരിക്കാൻ ഭരണഘടനാ
 മാർഗങ്ങളുണ്ട്‌

'ഇതില്‍ പരം അസംബന്ധം മറ്റാര്‍ക്കും പറയാന്‍ സാധിക്കില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


തിരുവനന്തപുരം
ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ അസംബന്ധങ്ങളാണ്‌ പറയുന്നതെന്നും ഇരിക്കുന്ന സ്ഥാനത്തിന്‌ അനുസരിച്ച്‌ വർത്തമാനം പറയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്തും വിളിച്ചുപറയാനുള്ള കേന്ദ്രമായിട്ടാണോ ഗവർണർ പദവി മാറിയിട്ടുള്ളത്‌.  ഭരണപ്രക്രിയക്ക്‌ നിയുക്തമായ ഓരോ സ്ഥാനത്തിനും ഭരണഘടന നിശ്ചയിച്ച ഉത്തരവാദിത്വങ്ങളും അധികാരങ്ങളുമുണ്ട്‌. അതിന്‌ ഞങ്ങൾ തടസ്സം നിൽക്കാറില്ല.  വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ പരിഹരിക്കാൻ ഭരണഘടനാ മാർഗങ്ങളുണ്ട്‌. അത്‌ അവലംബിക്കാതെ മാധ്യമങ്ങളുടെ മുന്നിൽച്ചെന്ന്‌ താനിതെല്ലാം പറയാൻ പ്രാപ്തനാണ്‌ എന്നമട്ടിൽ ഗവർണർ പ്രതികരിക്കുന്നു. അങ്ങനെ കാര്യങ്ങൾ നടത്താമെന്നാണെങ്കിൽ അത്‌ ഭരണഘടന അനുശാസിക്കുന്ന രീതിയല്ല എന്ന്‌  ഓർമിപ്പിക്കുന്നു.  എന്താണ്‌ ഗവർണർക്ക്‌ സംഭവിച്ചതെന്ന്‌ അദ്ദേഹമോ കൂടെയുള്ളവരോ പരിശോധിക്കണം.

സർവകലാശാലയിൽ  പോസ്റ്റർ പതിക്കാൻ ആരാണ്‌ അനുവാദം നൽകിയതെന്ന്‌ ഗവർണർ ചോദിക്കുന്നു. അവർക്ക്‌ രാജ്‌ഭവനിൽ പോയി പോസ്റ്റർ ഒട്ടിക്കാൻ കഴിയില്ലല്ലോ. ഓരോരോ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരാണ്‌ പ്രചാരണം നടത്തുന്നത്‌. ജോലി ചെയ്യുന്നിടത്തും പഠിക്കുന്നിടത്തുമല്ലാതെ മറ്റെവിടെ നടത്തും. സർവകലാശാലയിൽ സംഘടനാ പ്രവർത്തനം നിരോധിക്കാമെന്നാണോ വിചാരം. അത്‌ തടയാമെന്ന ഭാവമൊക്കെ  പക്വമതിക്ക്‌ ചേർന്നതല്ല.


 

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ  ബന്ധുവായതുകൊണ്ട്‌ ഒരു വ്യക്തിക്ക്‌ അർഹതയുള്ള ജോലിക്ക്‌ അപേക്ഷിക്കാനുള്ള അവകാശമില്ലാതാകുന്നില്ല.  അങ്ങനെ പറയാൻ ഗവർണർക്ക്‌ ആരാണ്‌ അധികാരം നൽകിയത്‌. മുഖ്യമന്ത്രിയോട്‌ ചോദിച്ചിട്ടാണോ അപേക്ഷ കൊടുക്കുക. ഉത്തരവാദിത്വപ്പെട്ട സംവിധാനമാണ്‌ അപേക്ഷ സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌. അതിൽ പിശക്‌ കണ്ടെത്തിയാൽ അത്‌ ചെയ്തവർ അനുഭവിച്ചോട്ടെ. അതിന്‌ ഞങ്ങളാരും തടസ്സം നിന്നിട്ടില്ല.     നിയമസഭ പാസാക്കിയ ബിൽ സംബന്ധിച്ചൊന്നും ആശങ്കയില്ല.  അത്‌ പരിശോധിച്ച്‌ സ്വാഭാവികമായിട്ടും ഒപ്പിടും. കൈക്കരുത്തിലും ഭീഷണിസ്വരത്തിലും സംസാരിച്ചുകൊണ്ടിരിക്കുന്നത്‌ ആരാണെന്ന്‌  നാട്‌ കാണുന്നുണ്ട്‌.   പലതും പറഞ്ഞെങ്കിലും അദ്ദേഹത്തിന്‌ എന്തെങ്കിലും ഗുണം കിട്ടുമെന്ന്‌ കരുതിയാണ്‌ ഇതുവരെ മിണ്ടാതിരുന്നത്‌. അത്‌ ഫലിച്ചതായി കണ്ടിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യക്ക്‌ പുറത്ത്‌ രൂപംകൊണ്ട ആശയങ്ങൾ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയാണെങ്കിൽ എന്ത്‌ അടിസ്ഥാനത്തിലാണ്‌ അത്‌ പറയുന്നത്‌.  ഭരണഘടനാ നിർമാണസഭയിൽ കമ്യൂണിസ്റ്റുകാരുണ്ടായിരുന്നു. ആദ്യ  പാർലമെന്റിന്റെ പ്രതിപക്ഷവും കമ്യൂണിസ്റ്റുകാരായിരുന്നു.  പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ ഏകകണ്‌ഠമായി ഉന്നയിക്കപ്പെട്ട പേര്‌ കമ്യൂണിസ്റ്റുകാരന്റേതായിരുന്നു. ആഭ്യന്തരമന്ത്രിയായും സ്പീക്കറായും ഇരുന്നിട്ടുണ്ട്‌. ബംഗാളിലും കേരളത്തിലും ത്രിപുരയിലും വിവിധ കാലയളവിൽ ഭരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top