കൊച്ചി > പെരിന്തൽമണ്ണ നിയമസഭാമണ്ഡലത്തിലെ തപാൽ വോട്ടുകളടങ്ങിയ പാക്കറ്റുകൾ കീറിയനിലയിലാണ് കണ്ടെത്തിയതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹൈക്കോടതിയെ അറിയിച്ചു. നാലാംനമ്പർ മേശയിലെ അസാധുവായ തപാൽ വോട്ടുകളുണ്ടായിരുന്ന രണ്ട് പാക്കറ്റുകളിൽ ഒന്നിന്റെ പുറത്തുള്ള കവർ കീറിയനിലയിലായിരുന്നു. ഇക്കാര്യത്തിൽ നാല് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നും കമീഷൻ സീനിയർ പ്രിൻസിപ്പൽ സെക്രട്ടറി നരേന്ദ്ര എൻ ബുട്ടോലിയ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പെരിന്തൽമണ്ണയിൽനിന്ന് വിജയിച്ച മുസ്ലിംലീഗിലെ നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥി കെ പി മുഹമ്മദ് മുസ്‌തഫ നൽകിയ ഹർജിയുമായി ബന്ധപ്പെട്ടാണ് കമീഷൻ റിപ്പോർട്ട് നൽകിയത്. 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ 300 ഓളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതാണെന്നുമാണ് ഹർജിക്കാരന്റെ വാദം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചത്.
കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽനിന്ന് കണ്ടെത്തി. തെരഞ്ഞെടുപ്പുരേഖകൾ കാണാതായ സംഭവത്തിൽ കോടതി നിർദേശപ്രകാരമാണ് റിപ്പോർട്ട് നൽകിയത്.
ഇരുമ്പ് പെട്ടിയിലുണ്ടായിരുന്ന 567 പോസ്റ്റിൽ ബാലറ്റുകളടങ്ങുന്ന പാക്കറ്റിന്റെ രണ്ടുവശവും കീറിയനിലയിലായിരുന്നുവെന്ന് കമീഷന്റെ റിപ്പോർട്ടിൽ പറയുന്നു. അസാധുവായ പോസ്റ്റൽ ബാലറ്റുകളിൽ രണ്ട് പാക്കറ്റുകളുടെ പുറം കവറും കീറിയിട്ടുണ്ടായിരുന്നു. അഞ്ചാംനമ്പർ മേശയിൽ എണ്ണിയ സാധുവായ 482 വോട്ടുകളുടെ കെട്ട് കാണാനില്ലെന്ന് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഫീസിൽ രേഖകൾ സുരക്ഷിതമല്ലാത്ത രീതിയിൽ വച്ചതിന്റെ ഉത്തരവാദിത്വം സീനിയർ ഇൻസ്പെക്‌ടർ സി എൻ പ്രതീഷ്, ജോയിന്റ് റജിസ്ട്രാർ എസ് എൻ പ്രഭിത്, ട്രഷറർ എസ് രാജീവ്, സബ് ട്രഷറി ഓഫീസർ എൻ സതീഷ്‌കുമാർ എന്നിവർക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹർജി എട്ടിന് പരിഗണിക്കാനായി ജസ്റ്റിസ് എ ബദറുദ്ദീൻ മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..