കൊച്ചി /മലപ്പുറം
പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ വിവാദവോട്ട് പെട്ടിയിൽനിന്ന് ഒരുകെട്ട് തപാൽവോട്ട് കാണാനില്ലെന്ന് സബ് കലക്ടർ ഹൈക്കോടതിയിൽ. അഞ്ചാം ടേബിളിൽ എണ്ണിയ 482 ബാലറ്റിന്റെ കെട്ടാണ് കാണാതായത്. ഇത് എണ്ണിയതിനും ഉദ്യോഗസ്ഥൻ ഒപ്പിട്ടതിനും രേഖയുണ്ടെന്ന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. മണ്ഡലത്തിലെ 348 തപാൽവോട്ട് അസാധുവാക്കിയത് ചോദ്യംചെയ്ത് ഇടത് സ്വതന്ത്രൻ കെ പി എം മുസ്തഫ നൽകിയ ഹർജി കോടതി പരിഗണിക്കെ ഈ ബാലറ്റ് അടങ്ങിയ പെട്ടി കാണാതായിരുന്നു. പിന്നീട് മലപ്പുറം സിവിൽ സ്റ്റേഷനിലെ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ കണ്ടെത്തി. കണ്ടെത്തുമ്പോൾ പെട്ടി തുറന്നനിലയിലായിരുന്നു. ബാലറ്റ് സൂക്ഷിക്കാൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്നും വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ഉണ്ട്.
അതേസമയം, അസാധുവാക്കിയ 348 വോട്ട് സുരക്ഷിതമാണെന്ന് കലക്ടർ അറിയിച്ചു. 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം ഇവിടെ ജയിച്ചത്. വോട്ട്പെട്ടി കാണാതായ സംഭവത്തിൽ പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് എസ് രാജീവ് എന്നിവർക്കെതിരെ നടപടിയെടുത്തിരുന്നു. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..