24 April Wednesday

കർഷകർക്ക്‌ ഐക്യദാർഢ്യമായി ഇന്ന്‌ ഭാരതബന്ദ്‌ ; സംസ്‌ഥാനത്ത്‌ ഹർത്താൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

എറണാകുളം നഗരത്തിൽ ഹർത്താലിൽ വിജനമായ റോഡിൽ അണിനിരന്ന തൊഴിലാളികൾ


ന്യൂഡൽഹി > കർഷകവിരുദ്ധതയ്‌ക്കെതിരായ ചരിത്ര ജനമുന്നേറ്റത്തിന്റെ ഭാഗമായി ഇന്ന്‌ നടത്തുന്ന ഭാരത ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംസ്‌ഥാനത്ത്‌ എൽഡിഎഫ്‌ നയിക്കുന്ന ഹർത്താൽ തുടങ്ങി. രാവിലെ ആറ്‌ മുതൽ വൈകിട്ട്‌ ആറുവരെയാണ്‌ ഹർത്താൽ. സ്വകാര്യ വാഹനങ്ങളെ തടയുന്നില്ല.

മൂന്ന്‌ കാർഷികനിയമത്തിനും വൈദ്യുതിബില്ലിനും എതിരായി  ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം പത്തു മാസം പിന്നിടുമ്പോഴാണ്‌ ബന്ദ്‌. ചർച്ചയ്‌ക്കുപോലും കേന്ദ്രം തയ്യാറാകാത്തതിനാലാണ്‌ അഞ്ഞൂറിൽപ്പരം കർഷകസംഘടനകളുടെ കൂട്ടായ്‌മയായ സംയുക്ത  കിസാൻമോർച്ച(എസ്‌കെഎം) ബന്ദിന്‌ ആഹ്വാനംചെയ്‌തത്‌.

ഇടതുപാർടികൾ, ഇതര പ്രതിപക്ഷ പാർടികൾ, ട്രേഡ്‌ യൂണിയൻ, തൊഴിലാളി സംഘടന, ബാർ അസോസിയേഷൻ, ബാങ്ക്‌ ജീവനക്കാരുടെ സംഘടന തുടങ്ങിയവ രാവിലെ ആറ്‌ മുതൽ വൈകിട്ട്‌ നാല്‌ വരെ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്‌.  പണിമുടക്കിയ തൊഴിലാളികൾ അഞ്ച്‌ പേർ വീതമുള്ള കൂട്ടമായി പ്രതിഷേധിക്കും.

പത്രം, പാൽ, ആംബുലൻസ്‌, മരുന്ന്‌ വിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം എന്നിവ ഉൾപ്പെടെ അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.  ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.കടകമ്പോളം അടഞ്ഞുകിടക്കുകയാണ്‌.   

ആശുപത്രികള്‍, റയില്‍വെ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാല്‍ ഹര്‍ത്താല്‍ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.

വിജനമായ പത്തനംതിട്ട - തിരുവല്ല റോഡ്

വിജനമായ പത്തനംതിട്ട - തിരുവല്ല റോഡ്



സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. സംസ്‌ഥാനത്ത്‌ യുഡിഎഫും ഹർത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പണിമുടക്കാൻ ആരെയും നിർബന്ധിക്കില്ലെന്നും ബന്ദ്‌ സമാധാനപരമായിരിക്കുമെന്നും എസ്‌കെഎം പ്രസ്‌താവനയിൽ പറഞ്ഞു. തൊഴിൽ, സാമ്പത്തിക, വ്യവസായ മേഖലകളിൽ മോദിസർക്കാർ നടപ്പാക്കുന്ന കോർപറേറ്റ്‌ പ്രീണന നയങ്ങൾക്കെതിരായ മുന്നേറ്റം കൂടിയാകും ഈ പ്രതിഷേധം.

സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ രാജ്‌ഭവന്‌ മുന്നിൽ രാവിലെ പത്തിന്‌ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. എഐകെഎസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും.  ട്രേഡ്‌ യൂണിയൻ സംയുക്തസമിതി രാവിലെ എല്ലാ തെരുവിലും പ്രതിഷേധ ശൃംഖല തീർക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top