23 April Tuesday

സുബൈർ വധം; 3 ആർഎസ്എസ് നേതാക്കൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday May 6, 2022

പാലക്കാട്> എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ്‌ സുബൈറിനെ വധിച്ച കേസിൽ മൂന്ന് ആർഎസ്എസ് നേതാക്കൾ അറസ്റ്റിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത ആർഎസ്എസ് ജില്ലാ സഹ കാര്യവാഹകായ കൊട്ടേക്കാട് ആനപ്പാറ നടുവിൽവീട്ടിൽ എസ് സുചിത്രൻ (32), ആർഎസ്എസ് ജില്ലാ കാര്യകാര്യദർശി എലപ്പുള്ളി പള്ളത്തേരി സ്വദേശി ജി ​ഗിരീഷ് (41), മണ്ഡല കാര്യവാഹക് എടുപ്പുകുളം പി കെ ചള്ള ജാനകി നിവാസിൽ ആർ ജിനീഷ് (കണ്ണൻ– 24) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തെ തുടർന്ന് ആസൂത്രണം ചെയ്‌ത്‌ നടത്തിയതാണ്‌ സുബൈറിന്റെ കൊലപാതകമെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എലപ്പുള്ളി വടക്കോട് കള്ളിമുള്ളി രമേഷ് (41), എടുപ്പുകുളം എൻ വി ചള്ള ആറുമുഖൻ (37), മരുതറോഡ് ആലമ്പള്ളം ശരവണൻ (33) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ​​ഗൂഢാലോചനയിൽ പങ്കാളികളായ ഇരട്ടക്കുളം സ്വദേശി വിഷ്ണുപ്രസാദ്‌ (23), കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹക്‌ അട്ടപ്പള്ളം സ്വദേശി മനു (മൊണ്ടി മനു–31) എന്നിവരെ അറസ്റ്റ് ചെയ്തു. ഒടുവിൽ ഇവരെ സഹായിച്ച കല്ലേപ്പുള്ളി വേനോലി കുറുപ്പത്ത് വീട്ടിൽ ശ്രുബിൻലാലും(30) അറസ്റ്റിലായി.

പ്രതികളെയെല്ലാം ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകം ആസൂത്രണം ചെയ്യുകയും സഹായം ചെയ്യുകയും ചെയ്ത ആർഎസ്എസ് നേതാക്കളിലേക്ക് അന്വേഷണം എത്തിയത്. പ്രതികളുടെ ഫോൺവിളികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സഞ്ജിത്തിന്റെ കൊലപാതകത്തിനുശേഷം ആർഎസ്എസ് നേതാക്കളുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. സുബൈറിന്റെ കൊലപാതകത്തിന് അടുത്ത ദിവസങ്ങളിലും ഇവർ കൂടുതൽ സമയം ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഏപ്രിൽ 8, 9 തീയതികളിൽ സുബൈറിനെ കൊലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളിലും ഈ നേതാക്കൾക്ക് പങ്കുണ്ട്. കൊലപാതകശേഷം പ്രതികൾക്ക് ഒളിത്താവളം ഒരുക്കാനും ഭക്ഷണം എത്തിക്കാനും നേതാക്കൾ ഇടപെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ആർഎസ്എസിന്റെ ജില്ലാനേതാക്കൾ അറസ്റ്റിലായതോടെ കൊലപാതകത്തിലെ ​ഗൂഢാലോചന പുറത്തുവന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി എസ് ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top