പാലാ > പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ പട്ടാപ്പകൽ സഹപ്രവർത്തകനെ കാവൽനിർത്തി എട്ടാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സ്വകാര്യബസ് കണ്ടക്‌ടറും ഒത്താശചെയ്‌ത ഡ്രൈവറും പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. ബസ് കണ്ടക്ടർ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സൽ(31), പീഡനത്തിന് ഒത്താശ ചെയ്‌ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിൻ എന്നിവരെയാണ് പാലാ സിഐ കെ പി തോംസൺ അറസ്റ്റ് ചെയ്‌തത്. ശനി പകൽ ഒന്നിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലാണ് സംഭവം. നഗരത്തിലെ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയായ 13കാരിയെയാണ് ബസിനുള്ളിൽ പീഡിപ്പിച്ചത്. കൂട്ടാളികളിൽ ഓടി രക്ഷപെട്ട ഒരാൾ ഉൾപ്പെടെ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. കോട്ടയം -പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ബസിലെ സ്ഥിരം യാത്രക്കാരിയായ വിദ്യാർഥിനിയെ പ്രതി വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് പ്രണയം നടിച്ചാണ് പീഡിപ്പിച്ചത്. രണ്ട് ദിവസമായി പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റി പ്രതി ദീർഘനേരം സംസാരിച്ചിരിക്കുന്നത് കണ്ടതായി മറ്റ് ബസുകളിലെ ജീവനക്കാർ പറഞ്ഞു. പ്രതി ആവശ്യപ്പെട്ടത്പ്രകാരം ശനിയാഴ്ച ഉച്ചയ്ക്ക് സ്കൂൾ വിട്ടശേഷം വിദ്യാർഥിനി കൊട്ടാരമറ്റം സ്റ്റാൻഡിൽ എത്തുകയായിരുന്നു. ഉച്ചയോടെ തനിക്ക് പനിയാണെന്ന് പറഞ്ഞ് പ്രതി സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തി. പിന്നീട് പ്രതിയുടെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും പകൽ ഒന്നരക്കുള്ള ട്രിപ്പ് ആളില്ലെന്ന പേരിൽ സർവീസ് മുടക്കി. സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ പെൺകുട്ടിയെ കയറ്റി ഷട്ടറുകളും വാതിലും അടച്ചിട്ടായിരുന്നു പീഡനം.
ഡ്രൈവറും പ്രതിക്ക് പകരം എത്തിയ കണ്ടക്‌ടറും ഒത്താശചെയ്‌ത് പുറത്തുപോയി.
പാലാ ഡിവൈഎസ്‌പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പാലാ എസ്എച്ച്ഒ കെ പി തോംസണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ബസിനുള്ളിൽനിന്ന് പ്രതിയേയും പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു. ഇവർ പിടിയിലായതറിഞ്ഞ കണ്ടക്ടർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പെൺകുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കുശേഷം കൗൺസിലിങ് നൽകി. പാലാ എസ്ഐ എം ഡി അഭിലാഷ്, എഎസ്ഐമാരായ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ബീനാമ്മ, സിപിഒമാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിങ്കളാഴ്ച പാലാ കോടതിയിൽ ഹാജരാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..