-കൊച്ചി > മൂന്നു മാസത്തിനകം ജില്ലയിൽ കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് 100 ശതമാനം കൈവരിക്കുമെന്ന് മന്ത്രി പി രാജീവ്. കോവിഡ് പ്രതിരോധ വാക്‌സിൻ ആദ്യഡോസ് വിതരണം 100 ശതമാനം പൂർത്തിയാക്കിയതിന്റെ ജില്ലാ പ്രഖ്യാപനവും ആർദ്ര കേരളം പുരസ്‌കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഡോസ് വാക്‌സിൻ 100 ശതമാനം കൈവരിച്ച് കേരളത്തിന്റെ മുന്നിൽ നടക്കാൻ ജില്ലയ്ക്ക് കഴിഞ്ഞത് ഏറെ അഭിമാനകരമാണ്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗി എറണാകുളം ജില്ലയിലാണ് വന്നിറങ്ങിയത്. അന്നുമുതൽ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്. ആരോഗ്യ സംവിധാനങ്ങളെല്ലാം പ്രതിരോധത്തിന് സജ്ജമായി. വാക്‌സിനേഷനിലും ജില്ല ഇതേ മികവ് നിലനിർത്തുകയാണ്. എല്ലാ സാധ്യതകളും പരീക്ഷിക്കാൻ തയ്യാറായി.
കോവിഡ് പ്രതിരോധത്തിന് മെഡിക്കൽ കോളേജിലെയും മറ്റ് സർക്കാർ ആശുപത്രികളിലെയും വെന്റിലേറ്ററുകളുടെയും ഓക്‌സിജൻ കിടക്കകളുടെയും എണ്ണം വർധിപ്പിച്ചു. ഓക്‌സിജൻ പ്ലാന്റ് തുടങ്ങി. ഈ സംവിധാനങ്ങളെല്ലാം ഇനിയും ഉപയോഗിക്കാം. ഇക്കാലയളവിൽ നിയമിച്ച അധിക മനുഷ്യവിഭവശേഷി നിലനിർത്താനാകുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പി ടി തോമസ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, മേയർ എം അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്‌ടർ ജാഫർ മാലിക്, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, കൗൺസിലർ ഉണ്ണി കാക്കനാട്, ഡിഎംഒ എൻ കെ കുട്ടപ്പൻ, അഡീഷണൽ ഡിഎംഒമാരായ എസ് ശ്രീദേവി, ആർ വിവേക് കുമാർ, വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ. എം ജി ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..