24 April Wednesday

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിക ഭൂമിയിൽ വ്യവസായ പാർക്ക്‌ തുടങ്ങും: മന്ത്രി പി രാജീവ്‌

സ്വന്തം ലേഖകൻUpdated: Tuesday Mar 14, 2023

തിരുവനന്തപുരം> ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിക ഭൂമിയിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. നിലവിൽ പല എൻജിനിയറിങ്, ആർട്സ് ആൻഡ്‌ സയൻസ് കോളേജുകളിലും ഭൂമി ഒഴിഞ്ഞുകിടപ്പുണ്ട്. മുൻ മാനദണ്ഡപ്രകാരം കോളേജുകൾ തുടങ്ങാൻ കൂടുതൽ ഭൂമി വേണ്ടിയിരുന്നതിനാൽ കൂടുതൽ സ്ഥലം ഏറ്റെടുത്താണ്‌ സ്ഥാപനങ്ങൾ ആരംഭിച്ചത്. എന്നാൽ, നിലവിൽ ഇത്രയും വിസ്തൃതി വേണ്ടതില്ല. ഇത്തരത്തിൽ ഒഴിഞ്ഞുകിടക്കുന്ന ഭൂമി വ്യവസായ പാർക്കുകൾക്കായി വിനിയോഗിക്കും.  സ്ഥാപനങ്ങളിലെ ഗവേഷണ ഫലവുമായി ബന്ധപ്പെട്ട ഉൽപ്പാദന വ്യവസായങ്ങൾക്ക്‌ ഇവിടെ പ്രാധാന്യം നൽകും. വിദ്യാർഥികൾക്ക്‌ പഠനത്തിനൊപ്പം തൊഴിലിനും ഇതോടെ അവസരമൊരുങ്ങും. എം ജി സർവകലാശാലയിൽനിന്ന്‌ ഇത്തരത്തിൽ നിർദേശം വന്നിട്ടുണ്ടെന്നും ധനാഭ്യർഥന ചർച്ചയ്‌ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.

എംഎസ്‌എംഇ സംരംഭകർക്ക്‌ ഇൻഷുറൻസ്‌ പദ്ധതി ആവിഷ്‌കരിക്കും. ഈ മേഖലയിൽ അവാർഡ്‌ ഏർപ്പെടുത്തും. പുതുതായി ആരംഭിച്ച സംരംഭങ്ങളിൽ 1000 എണ്ണത്തെ വർഷം 100 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി ഉയർത്തും. അടുത്ത വർഷം 30 സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കും.  സർക്കാർ വ്യവസായ പാർക്കുകൾ ആധുനികവൽക്കരിക്കും. മീറ്റ്‌ ദി ഇൻവെസ്‌റ്റേഴ്‌സ്‌ പരിപാടിയിൽ 29 കമ്പനികൾ 11,000 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം നൽകി. ഇതിൽ രണ്ടു കമ്പനി പ്രവർത്തനം ആരംഭിച്ചു.

കെൽട്രോൺ അടുത്ത സാമ്പത്തിക വർഷം 1000 കോടി വിറ്റുവരവുള്ള സ്ഥാപനമായി മാറും. ലോകത്തുതന്നെ ആദ്യമായാണ്‌ മൂന്നര വർഷം അടഞ്ഞുകിടന്ന കമ്പനി വീണ്ടെടുത്ത്‌ ഉൽപ്പാദനം ആരംഭിച്ച്‌ വിജയം കണ്ടത്‌. ഇന്ന്‌ രാജ്യത്തെ 22 പത്രസ്ഥാപനങ്ങൾ കെപിപിഎല്ലിലെ പേപ്പറിലാണ്‌ അച്ചടിക്കുന്നത്‌. കെപിപിഎല്ലിനെ 3000 കോടി വിറ്റുവരവുള്ള സ്ഥാപനമാക്കി ഉയർത്തും. ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന്റെ അസമിലെ സ്ഥാപനം പൂട്ടിയതിനെ തുടർന്ന്‌ 105 തൊഴിലാളികളാണ്‌ മരണപ്പെട്ടത്‌. ഇവിടെ എച്ച്‌എൻഎല്ലിലെ എല്ലാ തൊഴിലാളികളെയും സംരക്ഷിക്കാൻ കഴിഞ്ഞു.

ഭൂപരിഷ്‌കരണ നിയമത്തിൽ ഇളവുവരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ, ഭൂപരിഷ്‌കരണ നിയമത്തെ അടിസ്ഥാനമാക്കി ഇളവുനൽകാവുന്ന വ്യവസ്ഥകൾ നടപ്പാക്കുന്നത്‌ ലളിതവൽക്കരിക്കും. വ്യവസായ രംഗത്തെ കാലഹരണപ്പെട്ട 35 നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള ബിൽ തയ്യാറായതായും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top