26 April Friday
കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണം പാടില്ലെന്ന് 
എം എ യൂസഫലി

വ്യവസായനിക്ഷേപം ; കേരളത്തിന്‌ പിന്തുണയും 
വാഗ്ദാനവുമായി വ്യവസായലോകം ; പ്രവാസി നിക്ഷേപത്തിന് കേരളത്തിൽ വലിയ സാധ്യത

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021


തിരുവനന്തപുരം
കൂടുതൽ വ്യവസായ നിക്ഷേപം ആകർഷിക്കാൻ കേരളത്തിന്‌ പിന്തുണ അറിയിച്ച്‌ വ്യവസായലോകം. പ്രവാസി വൻകിട സംരംഭകരുമായി വ്യവസായമന്ത്രി പി രാജീവ്  നടത്തിയ ചർച്ചയിലാണ് വാഗ്ദാനം. നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു. സംരംഭകരെ കേരളത്തിലെത്തിക്കാൻ പ്രവാസി സംരംഭകരുടെ സഹായവും മന്ത്രി അഭ്യർഥിച്ചു. 

കേരളത്തിലെ നിക്ഷേപ സാഹചര്യത്തെക്കുറിച്ച് തെറ്റായ പ്രചാരണം ആരും നടത്തരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. സംസ്ഥാനത്തെ രണ്ട്‌ നിക്ഷേപപദ്ധതി അടുത്ത മാസം പ്രഖ്യാപിക്കും. കേരളത്തിന്‌ പുറത്തുള്ളവരെ ക്ഷണിച്ച്  വൻകിട നിക്ഷേപത്തിന് അവസരമൊരുക്കണം. എക്‌സ്‌പോർട്ട്‌ പ്രൊമോഷൻ കൗൺസിലും സംസ്ഥാന എക്‌സ്‌പോർട്ട്‌ സോണും രൂപീകരിക്കണമെന്നും യൂസഫലി ആവശ്യപ്പെട്ടു.

പ്രവാസി നിക്ഷേപത്തിന് കേരളത്തിൽ വലിയ സാധ്യതയുണ്ടെന്ന് ആസ്റ്റർ ഹെൽത്ത് കെയർ എം ഡി ആസാദ് മൂപ്പൻ പറഞ്ഞു. ഈസ് ഓഫ് ഡൂയിങ്‌ റാങ്ക് ഉയർത്താനും കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏർപ്പെടുത്താനുമുള്ള നടപടി സ്വാഗതാർഹമാണ്. കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉൾപ്പെടെയുള്ള ഇളവുകൾ നൽകിയാൽ കൂടുതൽ നിക്ഷേപം എത്തും. സംസ്ഥാനത്ത്‌ രണ്ടു വർഷത്തിനുള്ളിൽ 300 കോടി രൂപ നിക്ഷേപിക്കും. 2500 പേർക്ക്‌ ഇതുവഴി തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റേത് മികച്ച തുടക്കമാണെന്ന്‌ റീജൻസി ഗ്രൂപ്പ് മേധാവി ഷംസുദ്ദീൻ ബിൻ മോഹിദ്ദീൻ പറഞ്ഞു. നിക്ഷേപസൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തിൽ കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിൽ അന്തരമില്ലെന്ന്‌ എ വി എ ഗ്രൂപ്പ് മേധാവി എ വി അനൂപ് പറഞ്ഞു.   വ്യവസായമേഖലയിൽ കേരള ബ്രാൻഡ് സൃഷ്ടിക്കണമെന്ന് ഫിക്കി കർണാടക ചെയർമാൻ ഉല്ലാസ് കമ്മത്ത് പറഞ്ഞു. 100 കോടി രൂപയ്ക്ക്‌ മുകളിലുള്ള എല്ലാ വ്യവസായങ്ങൾക്കും നോഡൽ ഓഫീസറെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർതലത്തിലെ പ്രോത്സാഹന നടപടികൾക്ക് അനുസൃതമായി ഉദ്യോഗസ്ഥ മനോഭാവവും മാറണമെന്ന് വി കെ സി മമ്മദ് കോയ പറഞ്ഞു  ഡോ. മോഹൻതോമസ്, സിദ്ദിഖ് അഹമ്മദ്, മുരളീധരൻ കേശവൻ, സി വി റപ്പായി, ജയകൃഷ്ണ മേനോൻ, ജോൺ കുര്യാക്കോസ് എന്നിവരും നിർദേശങ്ങൾ അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top