തിരുവനന്തപുരം
2011- –-16 കാലയളവിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സീ പ്ലെയിൻ പദ്ധതിക്ക് 13.73 കോടി രൂപ ചെലവായതായി മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. സാങ്കേതിക അനുമതികൾ ലഭ്യമായ വിമാനങ്ങളുടെ ഓപ്പറേറ്റർമാർ ആരും വ്യാവസായിക അടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാൻ മുന്നോട്ടുവരാത്തതാണ് തടസ്സമായത്.
പദ്ധതിക്കായി ഒരുക്കിയ അടിസ്ഥാനസൗകര്യങ്ങൾ ടൂറിസംമേഖലയിലെ മറ്റ് ആവശ്യങ്ങൾക്കായി പുനർവിന്യസിച്ചു. 22.19 ലക്ഷം രൂപ പദ്ധതി ഉദ്ഘാടനത്തിനും 1.88 കോടി രൂപ പരസ്യത്തിനായും ചെലവഴിച്ചിച്ചെന്നും മന്ത്രി അറിയിച്ചു.
റോഡ് ടാറിങ്ങിന് ഉപയോഗിച്ചത് 1180 ടൺ പ്ലാസ്റ്റിക് മാലിന്യം
അഞ്ചുവർഷത്തിനിടെ 1180 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യം റോഡ് ടാറിങ്ങിന് ഉപയോഗിച്ചെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.
കരാറുകാരാണ് ഇത് വാങ്ങിയത്. കിഫ്ബി വഴിയുള്ള റോഡ് നിർമാണത്തിൽ ഭൂമി ഏറ്റെടുക്കലിന് കാലതാമസം ഉണ്ടാകുന്നുണ്ട്. ഇത് വേഗത്തിലാക്കാൻ 15 ലാൻഡ് അക്വിസേഷൻ യൂണിറ്റിനെ നിയോഗിച്ചെന്നും മന്ത്രി പറഞ്ഞു.
ഗ്രീൻഫീൽഡ് ഇടനാഴി: ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി
എംസി റോഡിനു സമാന്തരമായി തിരുവനന്തപുരംമുതൽ അങ്കമാലിവരെ നാലുവരിയിലുള്ള ഗ്രീൻഫീൽഡ് ഇടനാഴി പരിഗണനയിലാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം തുക സംസ്ഥാനം വഹിക്കുന്നതിന് അനുമതി നൽകി. പാതനിർമാണവുമായി ബന്ധപ്പെട്ട അന്തിമ അലൈൻമെന്റിന് ദേശീയപാത അതോറിറ്റി അംഗീകാരം നൽകി. തിരുവനന്തപുരം, - കൊട്ടാരക്കര, കോട്ടയം - അങ്കമാലി റോഡിൽ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..