കൊച്ചി > സഭാതർക്കം പരിഹരിക്കുന്നതിന് ഹൈക്കോടതി സമവായ നിർദേശം മുന്നോട്ട് വെച്ചു. തർക്കമുള്ള പള്ളികളുടെ ഭരണവും സർവ അധികാരങ്ങളും ഓർത്തഡോക്‌സ് പക്ഷത്തിന് നിലനിറുത്തിക്കൊണ്ട് യാക്കോബായ വിഭാഗത്തിന് പരിമിതമായ സൗകര്യം അനുവദിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനാണ് കോടതി സർക്കാരിനോട് നിർദ്ദേശിച്ചത്.
യാക്കോബായ പക്ഷത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള പള്ളികളിൽ ആത്മീയകാര്യങ്ങൾക്ക് മാത്രമായി ഒരു വൈദികന് അവസരം അനുവദിക്കാനാവുമോ എന്ന് പരിശോധിച്ച് അറിയിക്കണം. കോതമംഗലം ചെറിയപള്ളി കളക്‌ടർ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെരെയുള്ള കോടതിയലക്ഷ്യക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. ജസ്റ്റീസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും സി പി മുഹമ്മദ് നിയാസും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.
നിയമത്തിൻ്റെ കരട് പരിഗണനയിലാണെന്ന് സർക്കാർ അറിയിച്ചു. എന്ത് നിയമം ആണ് ഉദ്ദേശിക്കുന്നതെന്നും അത് സുപ്രീംകോടതിയുമായി ഒത്ത് പോകുന്നതാണോ എന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. രണ്ട് വികാരികളാ, രണ്ട് ആരാധനകളോ സാധ്യമല്ലെന്നും അത് സുപ്രീം കോടതി വിധിക്ക് എതിരാണന്നും പലവട്ടം ചർച്ച നടത്തിയിട്ടും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും ഓർത്തോഡോക്‌സ് പക്ഷം അറിയിച്ചു. കഴിഞ്ഞത് കഴിഞ്ഞെന്നും സമവായമുണ്ടാക്കാനാവുമോ എന്ന് നോക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് ഒരു മാസം കഴിഞ്ഞ് പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..