19 March Tuesday

സ്‌കൂൾ തുറക്കലിന്‌ സംഘടനകളുടെ പിന്തുണ; കുട്ടികളുടെ സുരക്ഷയ്‌ക്ക്‌ മുൻഗണന: മന്ത്രി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 3, 2021

തിരുവനന്തപുരം > സ്‌കൂൾ തുറക്കുന്നതിനുള്ള സംസ്ഥാന സർക്കാർ നടപടികൾക്ക് വിദ്യാർഥി സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണ. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംഘടനകൾ പിന്തുണ അറിയിച്ചത്. 13 വിദ്യാർഥി സംഘടനകളും 19 തൊഴിലാളി സംഘടനകളും യോഗത്തിൽ പങ്കെടുത്തു.

ശനിയാഴ്‌ച നടന്ന മേയർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച്‌ ചർച്ചകൾ നടന്നു. ഡിഡിഇ, ആർഡിഡി, എഇ എന്നീ ഉദ്യോഗസ്ഥരുടെ യോഗവും വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. വിദ്യാഭ്യാസ ഉപഡയറക്‌ടർമാരുടെയും എയ്‌ഡഡ് സ്‌കൂൾ മാനേജർമാരുടെയും യോഗം വിളിച്ചുചേർക്കാൻ ഡിഡിഇമാർക്ക് മന്ത്രി നിർദ്ദേശം നൽകി. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷും പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബുവും യോഗങ്ങളിൽ പങ്കെടുത്തു.

ഈ മാസം 20 മുതൽ 30 വരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ വൻവിജയമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷയ്‌ക്കാണ് പ്രഥമപരിഗണനയെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഓരോ സ്‌കൂളിലും ഒരു ഡോക്‌ടറുടെ എങ്കിലും സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. സർക്കാർ- സ്വകാര്യ ഡോക്‌ടർമാരുടെ സേവനം ഇതുമായി ബന്ധപ്പെട്ട് ഉപയോഗിക്കാം. ആയുഷ് നിർദ്ദേശിച്ച ഹോമിയോ പ്രതിരോധ ഗുളികകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യും.

പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ പിടിഎ പുന:സംഘടിപ്പിക്കണം. പിടിഎ ഫണ്ട് സ്‌കൂൾ മെയിന്റനൻസിനായി ഉപയോഗിക്കാം. അധ്യാപകർക്കും രക്ഷിതാക്കൾക്കും സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പരിശീലനം നൽകുന്ന കാര്യവും പരിഗണനയിലാണെന്ന്‌ മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top