തിരുവനന്തപുരം> കേരളത്തിന്റെ വികസനക്കുതിപ്പിനുതകുന്ന എല്ലാ പദ്ധതികളെയും എതിർത്ത് വികസനത്തെ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുര്യാത്തി അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
20 ലക്ഷം നിർധനർക്ക് സൗജന്യമായി ഇന്റർനെറ്റ് കൊടുക്കുന്ന കെ ഫോൺ പദ്ധതിയുടെ ഉദ്‌ഘാടനത്തിന് പ്രതിപക്ഷം പങ്കെടുത്തില്ല. എഐ ക്യാമറയ്‌ക്ക് മുന്നിൽ നടത്തിയ സമരത്തിൽ നാമമാത്രമേ ആളുണ്ടായുള്ളൂ. ഏത് വികസന പദ്ധതിയിലും നിഷേധാത്മക നിലപാടെടുക്കുന്ന പ്രതിപക്ഷം കളവ് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
കടന്നാക്രമണങ്ങൾ നടത്തി സിപിഐ എമ്മിലേക്ക് ആളുകൾ വരുന്നത് പ്രതിരോധിക്കുകയെന്നതാണ് എൺപതുകൾ മുതൽ ആർഎസ്‌എസ് സ്വീകരിച്ച നിലപാട്. ഇപ്പോഴും അത് തുടരുന്നുണ്ട്. അതുകൊണ്ടൊന്നും സിപിഐ എമ്മിനെ പ്രതിരോധിക്കാനായില്ല. ഏകപക്ഷീയമായ കൊലപാതകങ്ങൾ ഉണ്ടാകുമ്പോഴും അതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുകയാണ് സിപിഐ എം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കുര്യാത്തി രക്തസാക്ഷികളായ കെ എൻ മണിയുടെയും കുഞ്ഞുകൃഷ്‌ണപ്പണിക്കരുടെയും രക്തസാക്ഷി കുടീരത്തിൽ എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചനയും നടന്നു.
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എസ് എ സുന്ദർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി, മന്ത്രി വി ശിവൻകുട്ടി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം എസ് പുഷ്‌പലത, കരമന ഹരി, പി രാമചന്ദ്രൻ നായർ, എൻ സുന്ദരംപിള്ള, സി എസ് സജാത്, എസ് ജയിൽകുമാർ, എം മണികണ്‌ഠൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..