തിരുവനന്തപുരം> ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വിന്റെ ഒന്നാംഘട്ട പ്രവൃത്തികള്‍ മെയ് 31നുള്ളില്‍ പൂര്‍ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രണ്ടാം ഘട്ടത്തിലെ പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി.കഴിഞ്ഞ വര്‍ഷമുണ്ടായ കനത്ത മഴയുടെ അനുഭവം നാം മറക്കാനിടയില്ല. ഒരു ദിവസത്തെ മഴ കൊച്ചി നഗരത്തെ തന്നെ വെള്ളക്കെട്ടിനടിയിലാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ട് നടപ്പാക്കിയ 'ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ' പദ്ധതി കൊച്ചിയെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു.
കൊച്ചിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമേകാന്‍ 'ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ' തുടരാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. 25 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കേണ്ട പ്രവൃത്തികള്‍ക്കുള്ള പദ്ധതി രേഖ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ആദ്യ ഘട്ടത്തിലെ 35 പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടതാണെങ്കിലും കോവിഡ് 19 ലോക്ക്ഡൗണ്‍ കാരണം നീണ്ടു പോയി. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രവൃത്തികള്‍ ഇപ്പോള്‍ പുനരാരംഭിച്ചു. 23 പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണസംവിധാനം അറിയിച്ചിരിക്കുന്നത്.
കൊച്ചിയിലെ ജനങ്ങള്‍ക്ക് വെള്ളക്കെട്ടില്‍ നിന്നും ശാശ്വത പരിഹാരം ഉണ്ടാകുന്ന തരത്തില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..