19 April Friday
ഹോട്ടൽ ഉടമകളെയും ചൂഷണം ചെയ്യുന്നു

ആപ്പുകളിൽ ഭക്ഷണക്കൊള്ള , ചൂഷണം ചെയ്‌ത്‌ സ്വകാര്യ ഓൺലൈൻ ഫുഡ്‌ഡെലിവറി ആപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


തിരുവനന്തപുരം
ഉപഭോക്താക്കളെ ചൂഷണം ചെയ്‌ത്‌ സ്വകാര്യ ഓൺലൈൻ ഫുഡ്‌ഡെലിവറി ആപ്പുകൾ. ഹോട്ടലുകളിലെ ഭക്ഷണവിലയേക്കാൾ ഉയർന്ന വിലയാണ്‌ പ്രമുഖ ഓൺലൈൻ ഫുഡ്‌ ഡെലിവറി കമ്പനികൾ  ഈടാക്കുന്നത്‌. ഉദാഹരണത്തിന്‌ 200 രൂപയാണ്‌ റെസ്‌റ്റോറന്ററിൽ ചിക്കൻ ബിരിയാണിക്ക്‌ വില. ഇത്‌ ഓൺലൈൻ പ്ലാറ്റ്‌ ഫോമിൽ 230 രൂപയാണ്‌. പുറമേ ഡെലിവറി ചാർജും ജിഎസ്‌ടിയും ടിപ്പും നൽകണം. ഇതൊക്കെ ചേരുമ്പോൾ തുക 270 രൂപയാകും.അഞ്ചുകിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ടെങ്കിലും തുക ഉയരും. 

കോവിഡ്‌ കാലത്താണ്‌ സംസ്ഥാനത്ത്‌ ഓൺലൈൻ വിപണി വ്യാപകമായത്‌. ഉപഭോക്താക്കളിൽനിന്ന്‌ ചൂഷണത്തിലൂടെ ലഭിക്കുന്ന നേട്ടം ഹോട്ടലുകാർക്ക്‌ ലഭിക്കുന്നില്ലെന്ന്‌ ഉടമകളും പറയുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ഒന്നരവർഷം മുമ്പ്‌ കേരള ഹോട്ടൽ  ആൻഡ്‌ റെസ്‌റ്റോറന്റ്‌ അസോസിയേഷൻ ‘റെസോയി ’ എന്ന പേരിൽ ആപ്പ്‌ ആരംഭിച്ചിരുന്നു. കുറഞ്ഞ നിരക്കിൽ ഓൺലൈനിൽ പ്ലാറ്റ്‌ഫോമിൽ ഭക്ഷണം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി കൊച്ചി, തൃശൂർ നഗരങ്ങളിൽ ആപ്പിന്റെ പ്രവർത്തനവും ആരംഭിച്ചു. എന്നാൽ ഇവിടങ്ങളിൽ അമ്പത്‌ മുതൽ അറുപത്‌ ശതമാനം വരെ ഓഫർ നൽകി ഓൺലൈൻ ഭീമന്മാർ. തുടർന്ന്‌ പിടിച്ചു നൽക്കാൻ കഴിയാതെ ‘റെസോയി ’പിൻവാങ്ങി.    ഹോട്ടൽ ഉടമകളിൽനിന്ന്‌ രണ്ടുകോടി സമാഹരിച്ചാണ്‌ ആപ്പിറക്കിയത്‌. തൽക്കാലം പിൻവാങ്ങിയെങ്കിലും ഗൾഫ്‌ വ്യവസായി സഹകരണത്തോടെ എല്ലാജില്ലകളിലും അടുത്ത വർഷത്തോടെ ആപ്പ്‌ സജ്ജമാക്കി ഓർഡർ സ്വീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അസോസിയേഷൻ.

സംസ്ഥാനത്ത്‌   നാൽപ്പതിനായിരത്തോളം ഗിഗ്‌ തൊഴിലാളികളുണ്ടെന്നാണ്‌ കണക്ക്‌.   വലിയതോതിൽ ലാഭമുണ്ടാക്കുമ്പോഴും ഇവർക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. അഞ്ചുകിലോമീറ്റർ ദൂരം ഓർഡർ എടുത്താലും 25 രൂപ മാത്രമാണ്‌ ലഭിക്കുന്നതെന്ന്‌ തൊഴിലാളികൾ പറയുന്നു. തൊഴിൽ സമരം നടന്നിട്ടുണ്ടെങ്കിലും ഒത്തുതീർപ്പ്‌ വ്യവസ്ഥകൾ  പൂർണനിലയിൽ നടപ്പാക്കിയിട്ടില്ല.

ഹോട്ടൽ ഉടമകളെയും ചൂഷണം ചെയ്യുന്നു
ഹോട്ടൽ ഉടമകളും   ചൂഷണം ചെയ്യപ്പെടുകയാണെന്ന്‌ ഹോട്ടൽ ആൻഡ്‌ റെസ്‌റ്റോറന്റ്‌ അസോസിയേഷൻ വർക്കിങ്‌ പ്രസിഡന്റ്‌ സി ബിജുലാൽ പറഞ്ഞു. ഇടത്തരം ഹോട്ടൽ ഉടമകൾ കുറഞ്ഞ നിരക്കിൽ കമ്പനികൾക്ക്‌ ഭക്ഷണം നൽകാൻ നിർബന്ധിതരാകുകയാണ്‌. ഭക്ഷണവില രണ്ടാഴ്‌ച മുതൽ ഒരുമാസംവരെ കഴിഞ്ഞാണ്‌ തുക ലഭിക്കുന്നത്‌. പായ്‌ക്കിങ്ങിന്റെ ഉൾപ്പെടെ  പ്രശ്‌നങ്ങൾ പറഞ്ഞ്  തുക കുറയ്‌ക്കുന്ന സംഭവങ്ങളുമുണ്ട്‌–-അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top