തിരുവനന്തപുരം
കേരളത്തിൽനിന്നുള്ള നഴ്‌സുമാർക്ക് വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന പ്രാധാന്യവും കൂടുതൽ വിദ്യാർഥികൾ കടന്നുവരുന്നതും കണക്കിലെടുത്ത് സംസ്ഥാനത്ത് നഴ്‌സിങ് വിദ്യാഭ്യാസമേഖല കൂടുതൽ വ്യാപിപ്പിക്കും.
ആദ്യഘട്ടത്തിൽ 25 ആശുപത്രിയിൽ സഹകരണ സ്ഥാപനങ്ങളുടെയും സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസ്, സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിങ് പോലുള്ള സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നഴ്‌സിങ് കോളേജ് ആരംഭിക്കും. ബിഎസ്‌സി നഴ്‌സിങാകും ഇവിടത്തെ കോഴ്‌സ്. ഇടുക്കി, വയനാട് മെഡിക്കൽ കോളേജുകളോടും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളോടും ജനറൽ ആശുപത്രികളോടും അനുബന്ധിച്ചാകും ഇവ.
ഇതിനായി സംസ്ഥാന സർക്കാർ ബജറ്റിൽ 20 കോടി രൂപ വകയിരുത്തി. ശരാശരി 60 സീറ്റുവച്ച് 25 കോളേജിലുമായി ആയിരത്തിഅഞ്ഞൂറോളം പുതിയ നഴ്സിങ് സീറ്റുകളാണ് സൃഷ്‌ടിക്കുക. തുടർന്ന് അയ്യായിരത്തിലധികം പുതിയ സീറ്റുകളിലെത്തും. സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ നഴ്‌സിങ് കോളേജുകളിലായി മൂവായിരത്തോളം ബിഎസ്‌സി നഴ്‌സിങ് സീറ്റുകളാണുള്ളത്. കേരളത്തിൽ സീറ്റ് ലഭിക്കാതെ ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർഥികൾ നഴ്‌സിങ് പഠനത്തിനായി ഇതരസംസ്ഥാനങ്ങളിലെ കോളേജുകൾ തെരഞ്ഞെടുക്കാറുണ്ട്. പുതിയ കോളേജുകൾ വരുന്നതോടെ ഈ സാഹചര്യത്തിലും മാറ്റമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..