16 December Tuesday

കോഴിക്കോട് എട്ട് പഞ്ചായത്തില്‍ പരിശോധന; രോഗികളെ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കണം, നിപാ യില്‍ ആശങ്ക വേണ്ട: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023

കുറ്റ്യാടി> നിപാ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ എട്ട് പഞ്ചായത്തില്‍ ശക്തമായ നിരീക്ഷണം തുടര്‍ന്ന് ആരോഗ്യവകുപ്പ്.  നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. നിപ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

 വൈകുന്നേരമാണ് നിപാ പരിശോധമയുടെ ഫലം വരിക. ഇത്തരത്തില്‍ ഒരു സൂചന കിട്ടിയ സമയത്ത് തന്നെ പരിശോധന ഫലം പൊസിറ്റീവാണെങ്കിലും നെഗറ്റീവാണെങ്കിലും രണ്ട് സ്റ്റേജ് കണക്കാക്കി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്ന്  നിശ്ചയിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടറേറ്റില്‍ രാവിലെ ആരോഗ്യമന്ത്രി, ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം രണ്ട് സ്റ്റേജിലും എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്ന് തീരുമാനിച്ചു.

 മരുതോങ്കര പഞ്ചായത്തില്‍ ആഗസ്റ്റ് 30ന് ഒരു മരണം ഉണ്ടായി. മരുതോങ്കര പഞ്ചായത്തിലും അതിനടുത്ത പഞ്ചായത്തിലും ഇതിന്റെ ഭാഗമായുള്ള സ്ഥിതി അപ്പോള്‍ തന്നെ പരിശോധനയക്ക് വിധേയമാക്കിയിരുന്നു. മരുതോങ്കര പഞ്ചായത്തില്‍ പൊതുവെ ആശങ്കയ്ക്കുള്ള സ്ഥിതിയില്ല. ഇവിടെ 90 വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്ന കാവിലംപാറ പഞ്ചായത്തിലെ വാര്‍ഡ് 13, 14 പഞ്ചായത്തിലും പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു .കായക്കുടി ഗ്രാമ പഞ്ചായത്തിലും പ്രശ്‌നങ്ങളില്ല. ഈ സമയത്തും ഇതിനുശേഷവും നടന്ന മരണത്തിന്റെ സ്ഥിതി ആരോഗ്യവകുപ്പ്  പരിശോധിക്കുന്നുണ്ട്- മന്ത്രി വിശദീകരിച്ചു

 കുറ്റ്യാടി ഗ്രാമ പഞ്ചായത്തില്‍ വാര്‍ഡ് അഞ്ചില്‍ യാതോരു പ്രശ്‌നവുമില്ലെന്ന് കണ്ടെത്തി. കുന്നുമ്മലും, നരിപ്പറ്റയിലും ആശങ്കയില്ല. ആയഞ്ചേരി പഞ്ചായത്തില്‍ ഒരു മരണം നടന്നിരുന്നു. വാര്‍ഡ് 13 ലായിരുന്നു മരണം. ഒരു സ്വകാര്യ ആശുപത്രിയില്‍, മരുതോങ്കര പഞ്ചായത്തിലെ രോഗിയോടൊപ്പം പ്രവേശിപ്പിച്ച വ്യക്തി എന്നുള്ളത് കൊണ്ട് ആ പഞ്ചായത്തിലും പരിശോധിച്ചു, അവിടെയും ആശങ്കയില്ല.

തിരുവള്ളൂര്‍ പഞ്ചായത്തില്‍ പ്രത്യേകിച്ച വാര്‍ഡ് 7,8,9 വാര്‍ഡുകളില്‍ പ്രത്യേക യോഗം ജനപ്രതിനിധികള്‍ എന്ന നിലയില്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ 8 പഞ്ചായത്തിലെ പ്രസിഡന്റുമാര്‍ പറഞ്ഞതനുസരിച്ച് പഞ്ചായത്തുകളില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല
- മന്ത്രി വ്യക്തമാക്കി.

അതേസമയം, ഈ പഞ്ചായത്തുകളില്‍ ആര്‍ക്കെങ്കിലും പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കി. ചെറിയ അസുഖമാണെങ്കില്‍ പോലും പറയേണ്ടതുണ്ട്, ഭയപ്പെടേണ്ടതില്ല. എന്നാല്‍, രോഗികളെ സന്ദര്‍ശിക്കുന്നതില്‍ ജാഗ്രത വേണം. ആശുപത്രി സന്ദര്‍ശനം പരിമിതപ്പെടുത്തേണ്ടതുണ്ട്. റിസള്‍ട്ട് വരുന്നതിന് മുന്നെ തന്നെ മാസ്‌ക് ധരിക്കുച്ചുപോകുന്നതാണ് നല്ലത്.

 ഇന്ന് വൈകീട്ട്  കോഴിക്കോട് വിവിധ വകുപ്പുകളുടെ മേധാവികള്‍ യോഗം ചേര്‍ന്ന് മറ്റ് കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്. അതിനകം പരിശോധനാ ഫലം വരും. എല്ലാ മുന്‍കരുതലുമെടുത്തിട്ടുണ്ട്
മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷയോടു കൂടി മാത്രമെ റിപ്പോര്‍ട്ടിങ്ങില്‍ ഏര്‍പ്പെടാവു എന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top