നിലമ്പൂർ > സംസ്ഥാനത്തെ ആദ്യ റെയിൽവേ ഹരിത ഇടനാഴിയായ (ഗ്രീൻ കോറിഡോർ) നിലമ്പൂർ – ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ എൻജിൻ തകരാറിൽ സര്‍വീസുകള്‍ താറുമാറാകുന്നു. വ്യാഴം രാവിലെ ഏഴിന് നിലമ്പൂരിൽനിന്ന് ഷൊർണൂരിലേക്ക് പുറപ്പെട്ട പാസഞ്ചർ എൻജിൻ തകരാറുമൂലം 15 മിനിറ്റ് തൂവ്വൂരിൽ നിർത്തിയിട്ടു. തകരാർ പരിഹരിച്ചാണ് സർവീസ് പുനരാരംഭിച്ചത്. ഈ ആഴ്ച രണ്ടാംതവണയാണ് എൻജിൻ തകരാറില്‍ സർവീസ് വൈകുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച 2.05ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട ട്രെയിന്‍ പട്ടിക്കാട് എൻജിൻ തകരാർമൂലം രണ്ട് മണിക്കൂര്‍ നിർത്തി. നിലമ്പൂരിൽനിന്ന് കോട്ടയത്തേക്കുള്ള എക്സ്പ്രസിന്റെ എൻജിൻ ഉപയോഗിച്ച് 4.40നാണ് ട്രെയിൻ നിലമ്പൂരിലെത്തിച്ചത്. കോട്ടയം വണ്ടി എൻജിൻ ഇല്ലാതെ വാണിയമ്പലത്ത് നിർത്തിയിട്ടതിനാൽ അതിലെ യാത്രക്കാരും മണിക്കൂറുകൾ പെരുവഴിയിലായി. ഷൊർണൂരിൽനിന്ന് എൻജിൻ എത്തിച്ച് വൈകിട്ട് 5.45നാണ് വാണിയമ്പലത്തുനിന്ന് കോട്ടയം ട്രെയിൻ പോയത്. പാതയിലെ മറ്റ് നാല് ട്രെയിനുകളും മണിക്കൂറുകൾ വൈകി. പാലക്കാട് ട്രെയിൻ നിലമ്പൂരിൽനിന്ന് പുറപ്പെട്ടുവെങ്കിലും ക്രോസിങ് സ്റ്റേഷൻ ഇല്ലാത്തതിനാൽ വാണിയമ്പലം സ്റ്റേഷനിൽ നിർത്തിയിടേണ്ടി വന്നു.
കൂടുതല്‍ ക്രോസിങ് സ്റ്റേഷനുകള്‍ വേണം
67 കിലോമീറ്റർ പാതയിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് ക്രോസിങ് സ്റ്റേഷനുകൾ (രണ്ട് ട്രെയിനുകള്‍ക്ക് ഒരേസമയം കടന്നുപോകാനുള്ള പാത) ഉള്ളത്. ഷൊർണൂരിനും അങ്ങാടിപ്പുറത്തിനുമിടയിൽ വല്ലപ്പുഴയിലോ കുലുക്കല്ലൂരിലോ ക്രോസിങ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തം. നിലമ്പൂരിനും അങ്ങാടിപ്പുറത്തിനും ഇടയിൽ തുവ്വൂരോ മേലാറ്റൂരോ ക്രോസിങ് സ്റ്റേഷൻ വേണമെന്നും യാത്രക്കാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..