23 April Tuesday

കേരളം നടപ്പാക്കുന്ന ബദൽ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കുവാൻ കേന്ദ്രം ശ്രമിക്കുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

കൊച്ചി>പട്ടിണി സൂചികയിലും  ദാരിദ്യാവസ്ഥയിലും ലോകരാജ്യങ്ങൾക്കിടയിൽ ഏറെ പിറകിൽ നിൽക്കുന്ന രാജ്യത്ത്  അത് മറികടക്കുവാൻ സാധാരണക്കാർക്ക് വേണ്ടി സംസ്ഥാനം  നടപ്പാക്കുന്ന  ബദൽ നയങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് ഇല്ലാതാക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷങ്ങൾ എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആഗോളവത്കരണ, നവഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയ കോൺഗ്രസും ആ നയങ്ങൾ ഇപ്പോൾ ആവേശത്തോടെ നടപ്പാക്കുന്നകേന്ദ്രവും രാജ്യത്തെ സാധാരണജനങ്ങളെ കാണുന്നില്ല. അവരുടെ ഭരണത്തിൽ  ശതകോടീശ്വരൻമാർ വീണ്ടും ധനികരാകുന്നു. മഹാഭുരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ പരിഗണിക്കുന്നതേയില്ല.  സാധാരണ ജനങ്ങൾ തൊഴിലില്ലായ്മയും പട്ടിണിയും മൂലം കൂടുതൽ ദുരിതത്തിലാകുന്നു. ഇതിനെതിരെ  ബദൽ നയങ്ങളൊരുക്കുമ്പോൾ അതിനെ എതിർക്കുയാണ് കേന്ദ്രം. 

തൊഴിലില്ലായ്മ അതിരൂക്ഷമാണ്. കേന്ദ്ര സർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. അത് നികത്തുവാനോ ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനോ ഒരു നടപടിയും കേന്ദ്രം സ്വീകരിക്കുന്നില്ല. തൊഴിൽ ചെയ്യാവുന്ന പ്രായത്തിലുള്ള 90 കോടിയോളം ആളുകൾ ഉള്ള നാട്ടിലാണ് തൊഴിൽ നൽകാതിരിക്കുന്നത്. സംഘടിത തൊഴിൽ മേഖലയിലും ഇടപെടലുകളാണ് നടക്കുന്നത്. മിനിമം കൂലി, സംഘടിക്കുവാനുള്ള അവകാശം  ഇതെല്ലാം ഇല്ലാതാക്കുവാനുള്ള വലിയ നീക്കം നടക്കുകയാണ്.

സാമൂഹ്യ പ്രതിബദ്ധതയോടെ പല കാര്യങ്ങളും നല്ല നിലയിൽ എൻജിഒ യൂണിയൻ നടപ്പാക്കുന്നുണ്ട്. സാലറി ചലഞ്ചിലടക്കം നല്ല ഇടപെടലാണ് ഉണ്ടായത്.അഴിമതി മുക്തമായ സിവില്‍ സര്‍വ്വീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ . വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്ത് വലിയ പ്രശ്നങ്ങള്‍ സര്‍വീസ് മേഖലയ്ക്ക് നേരിടേണ്ടി വന്നിരുന്നു. സര്‍വ്വീസ് മേഖലയിലെ ജീവനക്കാരേയും പൊതു ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നടന്നിട്ടുണ്ട്. 

കേരളത്തിലെ സിവില്‍ സര്‍വ്വീസ് മറ്റേതൊരു സംസ്ഥാനത്തേക്കാളും സംതൃപ്തമാണ്. എന്നാല്‍ ആ സംതൃപ്തി പ്രകടിപ്പിക്കേണ്ടത് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിലൂടെയാണ്. മറ്റ് പല സംസ്ഥാനങ്ങളും ശമ്പളം മരവിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തപ്പോൾ   ശമ്പളപരിഷ്ക്കരണം നമ്മൾ നടപ്പാക്കി.  എന്നാൽ സിവിൽ സർവീസിൽ കാര്യശേഷി ഇനിയും ഉയരേണ്ടതുണ്ടെന്നും അതിന് കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും മുഖ്യമന്ത്രി  പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top