തിരുവനന്തപുരം > കാക്കനാടിന്റെ സ്വന്തം സൂപ്പർസ്റ്റാർ നെയ്‌മറിന് ഇപ്പോൾ കാമറ കണ്ടാൽ ത്രില്ലാണ്. കേസരിയിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സിനിമക്കാർക്കൊപ്പം നെയ്‌മർ എത്തിയതും ഫോട്ടോഗ്രാഫർമാർ വളഞ്ഞു. അവർക്കു മുന്നിൽ മര്യാദക്കാരനായി പോസ് ചെയ്‌തു. തുരു തുരെ കാമറ ക്ലിക്കുകൾ. ഇനിയും എടുത്തോ എന്ന മട്ടിൽ വീണ്ടും കുസൃതി കലർന്ന മറ്റൊരു പോസ്. സുധി മാഡിസൺ ആദ്യമായി കഥയും സംവിധാനവും നിർവഹിച്ച 'നെയ്‌മർ' എന്ന സിനിമയിലെ നായകനാണ് നെയ്‌മർ എന്ന നാടൻ നായ.
സദസ്സിലുണ്ടായിരുന്നവരുടെയെല്ലാം മനംകവർന്നത് നെയ്‌മറാണ്. മനസ്സിൽ കണ്ടതുപോലെ നാടൻനായയെ കണ്ടെത്താൻ കുറേ അലയേണ്ടിവന്നെന്ന് സംവിധായകൻ സുധി മാഡിസൺ പറഞ്ഞു. ഒടുവിൽ കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് നെയ്മറെ കണ്ടെത്തിയത്. മൂന്നുമാസം തമിഴ്നാട്ടിൽ കൊണ്ടുപോയി പ്രത്യേക പരിശീലനം നൽകി. പ്രത്യേക വാഹനം, ആഹാരം എന്നിവയൊക്കെ നെയ്‌മറിനുവേണ്ടി ഷൂട്ടിങ് സൈറ്റിൽ ഒരുക്കിയിരുന്നെന്ന് സുധി മാഡിസൺ പറഞ്ഞു.
ചിത്രത്തിൽ മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആയി മാറിയ മാത്യു - നസ്ലിൻ എന്നിവർക്കൊപ്പം വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി തുടങ്ങിയവർ അഭിനയിക്കുന്നു. മീറ്റ് ദ പ്രസിൽ തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ, അഭിനേതാക്കളായ തുഷാര പിള്ള, ഗൗരി കൃഷ്‌ണ, മനുവാസുദേവ്, കീർത്തന, നവ്യ, കാവ്യ, ജമീഷ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..