26 April Friday
എഐ കാമറകൾ ഏപ്രിൽ ഒന്നുമുതൽ

റോഡ്‌ സുരക്ഷാ ആക്‌ഷൻ പ്ലാൻ ; കുറയ്‌ക്കും 
റോഡപകടങ്ങൾ

സുനീഷ്‌ ജോUpdated: Monday Mar 27, 2023


തിരുവനന്തപുരം
സംസ്ഥാനത്തെ റോഡ്‌ അപകടങ്ങൾ കുറയ്‌ക്കാൻ ആക്‌ഷൻ പ്ലാൻ. ഈമാസം അവസാനം അന്തിമരൂപം നൽകും. ട്രാഫിക്‌ നിയമലംഘനങ്ങൾ കുറയ്‌ക്കുക, സുരക്ഷ മുൻകരുതൽ ശക്തമാക്കുക, ബോധവൽക്കരണം നടത്തുക എന്നിവയ്‌ക്കാണ്‌ ഊന്നൽ. മോട്ടോർ വാഹനവകുപ്പിന്‌ പുറമേ പൊലീസ്‌, പൊതുമരാമത്ത്‌, ആരോഗ്യവകുപ്പ്‌ എന്നിവയും  ഭാഗമാകും.

ദേശീയപാതകളിലും സംസ്ഥാനപാതകളിലുമാണ്‌  അപകടങ്ങളുടെ 40 ശതമാനവും. ഈ മേഖലകളിൽ ഊന്നൽ നൽകും. ദേശീയപാത
ആറുവരിയാകുമ്പോൾ ഓട്ടോ,  ഇരുചക്രവാഹനങ്ങൾ എന്നിവയ്‌ക്ക്‌ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെ കുറിച്ചും ആലോചന തുടങ്ങി. സംസ്ഥാനത്ത്‌ വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ കൂടുതൽപേരും ഇരുചക്രവാഹനക്കാരാണ്‌. ഇതിൽ 70 ശതമാനം പേർക്കും തലയ്ക്കാണ് പരിക്കേൽക്കുന്നത്.

എഐ കാമറകൾ ഏപ്രിൽ ഒന്നുമുതൽ
ട്രാഫിക്‌ നിയമലംഘനങ്ങൾ പിടിക്കാൻ തിരുവനന്തപുരം മുതൽ കാസർകോട്‌ വരെയുള്ള ജില്ലകളിൽ  സ്ഥാപിക്കുന്നത്‌  726 എഐ കാമറകൾ. 225 കോടി രൂപ മുടക്കി മോട്ടോർ വാഹനവകുപ്പാണ്‌ കാമറ സ്ഥാപിക്കുന്നത്‌. അമിതവേഗത, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതിരിക്കുക, ഹെൽമറ്റ്‌ ധരിക്കാതിരിക്കുക എന്നിവയ്‌ക്കും പിടി വീഴും. നിയമലംഘനങ്ങൾ ഫോട്ടോ  സഹിതം മോട്ടോർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമിലേക്ക്‌ എഐ കാമറകൾ അയക്കും. നിയമലംഘനം നടത്തിയ വാഹന ഉടമയ്‌ക്ക്‌ കൺട്രോൾ റൂമിൽനിന്ന്‌ നോട്ടീസ്‌ അയക്കും.

തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യും. സസ്‌പെൻഡ്‌ ചെയ്യുന്നവരുടെ ലൈസൻസ്‌ പുനഃസ്ഥാപിച്ചു കിട്ടാൻ മോട്ടോർ വാഹനവകുപ്പിന്റെ ക്ലാസിൽ രണ്ടുദിവസം ഇരിക്കണം. പാലിയേറ്റീവ്‌ കെയർ യൂണിറ്റിൽ മൂന്നുദിവസമെങ്കിലും സന്നദ്ധപ്രവർത്തനവും നടത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top