17 April Wednesday

ആശയുടെ മൃതദേഹം മക്കൾ കണ്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023


പാവറട്ടി
കുന്നിക്കുരുകഴിച്ച് ആത്മഹത്യ ചെയ്ത പാവറട്ടി സ്വദേശിനി കവര വീട്ടിൽ ആശയുടെ മൃതദേഹം അവസാനമായി കാണാനുള്ള മക്കളുടെ അഭിലാഷം മുരളി പെരുനെല്ലി എംഎൽഎ ഇടപെട്ട് സഫലമാക്കി. ബുധനാഴ്‌ച രാവിലെ മരിച്ച ആശയുടെ ചിതയ്‌ക്ക്‌ മക്കളായ സഞ്ജയും (10), ശ്രീരാമും (4) വെള്ളിയാഴ്‌ച പകൽ രണ്ടരയോടെ തീ  കൊളുത്തി. പൊലീസ് കാവലിലെത്തിയാണ്‌ മക്കൾ അമ്മയെ അവസാനമായി കണ്ടത്‌.  ആശയുടെ ഭർത്താവ് സന്തോഷും കുടുംബവും  കുട്ടികളെ അയക്കാതിരുന്നതിനെത്തുടർന്ന്  സംസ്‌കാര ചടങ്ങുകൾ അനിശ്ചിതത്വത്തിലായിരുന്നു.

നാട്ടികയിലെ ഭർതൃവീട്ടിൽവച്ചാണ് ആശ കുന്നിക്കുരു കഴിച്ചത്.  പ്രവാസിയായ സന്തോഷ് വിവരമറിഞ്ഞ് നാട്ടിലെത്തി. ആശ ബുധനാഴ്‌ച ആശുപത്രിയിൽ മരിച്ചു. ആശയുടെ കുടുംബവും സന്തോഷും ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹം കാണാതെ സന്തോഷ്  മടങ്ങി.   നാട്ടികയിൽ മൃതദേഹം സംസ്‌കരിക്കാൻ സന്തോഷും കുടുംബവും തയ്യാറായില്ല. തുടർന്ന്  വെള്ളി  രാവിലെ പത്തിന് പാവറട്ടിയിലെ വീട്ടിൽ സംസ്‌കാരം നിശ്ചയിച്ചു. എന്നാൽ സന്തോഷും കുടുംബവും മക്കളെ തടഞ്ഞുവച്ചു. ഒടുവിൽ  മുരളി പെരുനെല്ലി ഇടപെട്ട്‌ കലക്ടറുമായും  കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എൻ ശങ്കരനുമായും ചർച്ച ചെയ്താണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. 

സംസ്‌കാര ചടങ്ങുകൾക്കുശേഷം കുട്ടികളെ പൊലീസ് തിരികെ കൊണ്ടുപോയി. ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആശയും സന്തോഷും 12 വർഷം മുമ്പാണ് വിവാഹിതരായത്. ഭർതൃ വീട്ടുകാരുടെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.  പൊലീസ് കേസെടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top