കൽപ്പറ്റ
ജില്ലയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കമ്പളക്കാട്, മുപ്പൈനാട് സ്വദേശികൾക്കാണ് രോഗം സ്ഥീരീകരിച്ചത്. യുഎയിൽനിന്നെത്തിയ കമ്പളക്കാട് സ്വദേശിയും ദുബായിൽനിന്നെത്തിയ മുപ്പൈാട് സ്വദേശിയും സമ്പർക്ക വിലക്കിലായിരുന്നു. 16ന് അബുദാബിയിൽനിന്ന് ഐ എക്സ് 716 വിമാനത്തിൽ കണ്ണൂർ എയർപ്പോർട്ടിൽ ഇറങ്ങിയ കമ്പളക്കാട് സ്വദേശിക്കൊപ്പം മകനുമുണ്ടായിരുന്നു. 22നാണ് മുപ്പൈനാട് നെടുങ്കരണ സ്വദേശിയായ യുവാവ് ജില്ലയിലെത്തിയത്. 21ന് ദുബായ് എയർപോർട്ടിൽനിന്ന് ഇ കെ 568 നമ്പർ ഫൈ്‌ളറ്റിൽ പുലർച്ചെ ബംഗളൂരു കെംപ ഗൗഡ എയർപോർട്ടിൽ എത്തിയ ഇയാൾ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി. പിന്നീട് വിമാനത്തിൽ കോഴിക്കോട് എയർപോർട്ടിൽ 22ന് പകൽ 12.30ന് എത്തി. ബന്ധു കൊണ്ടുവച്ച കാർ സ്വന്തമായി ഓടിച്ച് വിട്ടിലെത്തുകയും ചെയ്‌തു. ഇരുവരും കോവിഡ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗികൾ മൂന്നായി. നേരത്തെ തൊണ്ടർനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗഭീതി മുന്നിൽ കണ്ട് അദ്ദേഹം സ്വീകരിച്ച മുൻകരുതലുകൾ പ്രശംസിക്കപ്പെട്ടിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽനിന്നും വീട്ടിലേക്ക് ടാക്സിയിലെത്തിയ അദ്ദേഹം വീട്ടുകാരോട് നേരത്തെ തന്നെ മാറിത്താമസിക്കാൻ നിർദേശിച്ചിരുന്നു. ടാക്സി ഡ്രൈവർ, ഇദ്ദേഹത്തിന്റെ സാമ്പിൾ ശേഖരിക്കാൻ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ, ആശുപത്രിയിലേക്ക് ഒപ്പം പോയ സഹോദരൻ എന്നീ മൂന്ന് പേർ മാത്രമാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടായിരുന്നത്. ജില്ലാ ആശുപത്രിയിലെ കോവിഡ് സെന്ററിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ട് വരികയാണെന്ന് ഡിഎംഒ ആർ രേണുക അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..